2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച

കുരുത്തക്കേട്സ് ..

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് ഫെബ്രുവരി മാസത്തിലെ ഏതോ ഒരു  മുടിഞ്ഞ ദിവസം

"ഡാ പിള്ളാരെ.. തീ കൊണ്ട് കളിക്കണ്ട്രാ.. "

അടുക്കളയില്‍ നിന്നും ഗീത ചേച്ചി ഉറക്കെ വിളിച്ചു പറഞ്ഞു .
.
.
.


ഓ സില്ലി ഉപദേശംസ് .. ആര്‍ക്കു വേണം..
.
.

വിശാലമായി കിടക്കുന്ന പറമ്പിലെ ഉണങ്ങിയ മാവില മുഴുവനും കത്തിക്കാനുള്ള  തയ്യാറെടുപ്പിലായിരുന്നു ഞങ്ങള്‍ ..

ഞങ്ങള്‍ എന്ന് പറഞ്ഞാ  ഒപ്പം രണ്ടു കുരുത്തം കെട്ടവന്മാര്‍ കൂടി ഉണ്ടായിരുന്നു .

ഗിരീഷും ഗൌതുവും ..

എന്‍റെ ബാല്യകാല സഖന്‍സ്‌..

ഇവന്മാരുടെ അമ്മവീട്ടില്‍ ആണ് കലാ പരിപാടി ..

പ്ലാസ്റ്റിക്  കവര്‍  കത്തിച്ചാല്‍ തീ  നെയ്യുരുകി വീഴും പോലെ തുള്ളികള്‍ ആയി വീഴും.

അങ്ങനെ കത്തിക്കാന്‍ നല്ല രസമാണ് ..

എന്‍റെ വലിയ കണ്ടെത്തലിന് സഖന്മാരുടെ സപ്പോര്‍ട്ട് കൂടിയായപ്പോള്‍ അതങ്ങു പ്രയോഗികമാക്കുന്ന തിരക്കില്‍ ആയിരുന്നു ഞങ്ങള്‍ ..
.
.

കൊന്നവടിയില്‍ പ്ലാസ്റ്റിക്‌ കവര്‍ ചുറ്റി തീ കൊളുത്തിയിട്ടു കൂടിക്കിടക്കുന്ന ചവറു കത്തിച്ചു രസിക്കുകയാണ് ഞങ്ങള്‍.

ഇതിനിടയില്‍ വടി പുറകില്‍ പിടിച്ചു എന്താണ്ടോ ഉടായിപ്പ് ആലോചിച്ചു
നിന്ന ഗൌതു തന്‍റെ  പുറകു വശത്തു നിന്ന് ചൂട് കൂടുതല്‍
അനുഭവപ്പെടാന്‍ തുടങ്ങിയപ്പോഴാണ് തിരിഞ്ഞു നോക്കുന്നത് .


വിറകു പുര മേയാന്‍ വാങ്ങി അടക്കി വച്ചിരുന്ന ഓലക്കെട്ടുകളില്‍  തീ പിടിച്ചതാ.

രണ്ടാള്‍ പൊക്കത്തില്‍ തീ യാളി ..
കപ്പ് കൊണ്ട് വെള്ളം കോരിയൊഴിച്ചിട്ടോന്നും ഒരു രക്ഷയുമില്ല..
ആളു കൂടും എന്ന് തോന്നിയതോടെ ഞാന്‍ വലിഞ്ഞു..


അന്ന് നമ്മള് ഫയര്‍ ആന്‍ഡ്‌ സേഫ്റ്റി ഒന്നും പഠിച്ചിട്ടില്ലലോ . അതോണ്ട്  സ്വന്തം സേഫ്റ്റി മാത്രേ നോക്കിയുള്ളൂ .. 


വീട്ടില്‍ പോയി ചൂടു പാലുംവെള്ളം മോന്തിക്കൊണ്ടിരിക്കുന്ന നേരത്ത് അച്ഛന്‍ ഓടിപ്പാഞ്ഞു വന്നു..

മിക്സ്ചര്‍ പാക്കറ്റ്‌ ഉപേക്ഷിച്ച് എനിക്ക് ഓടാന്‍ സമയം കിട്ടിയില്ല. അതിനു മുന്‍പേ എല്ലാം കഴിഞ്ഞു ..


 90 decibel നും ഉച്ചത്തില്‍ കരയാന്‍ തുടങ്ങിയപ്പോഴാണ് തല്ല് നിര്‍ത്തിയത് ..

ശബ്ദമലിനീകരണനിയന്ത്രണം.. 

***************************


അരമുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞു .

ഈ സംഭവത്തോടെ സഖന്മാരോട് തല്‍ക്കാലം സുല്ല് പറഞ്ഞു അടുത്ത പടയുമായി തൊട്ടടുത്ത തറവാട്ടമ്പലത്തിലെ പൂരം കാണാന്‍ പോയി ..

 വെടിക്കെട്ടിന് സമയം അടുക്കുന്നു .. ഒരുപാട് കദനക്കുറ്റികള്‍ നിരത്തി വച്ചിട്ടുണ്ട് ..

അങ്ങനെ ഒരുപാട് എന്ന് പറഞ്ഞാ ഒരു കണക്ക് ആവില്ലല്ലോ. കൃത്യം എത്രയെണ്ണം എന്നറിയണം ..

നേരെ അതിനരികിലെക്ക് ചെന്നു..

 കണക്ക് പഠിപ്പിച്ച ബീന ടീച്ചറെ മനസ്സില്‍ ധ്യാനിച്ച്‌  എണ്ണാന്‍ തുടങ്ങി . .
.
.
ഒന്ന് .. രണ്ട്.. മൂന്ന്... 

ഇടയ്ക്കു പുറകില്‍ നിന്നും ഒരു ശബ്ദം..
.
.
.
ദാണ്ടെ നില്‍ക്കുന്നു വില്ലന്‍.. സോറി അച്ഛന്‍..

പിന്നെ സൂപ്പര്‍ സീന്‍ ആയിരുന്നു ..

പടയപ്പയിലെ രജനീകാന്തിനെ പോലെ അച്ഛന്‍..

 അതിലെ കുതിരയെ പോലെ ഞാന്‍..

പക്ഷെ ചാട്ടയ്ക്ക് പകരം പച്ചീര്‍ക്കില്‍ ആയിരുന്നു എന്ന് മാത്രം..

അമ്പലപ്പറമ്പ് മുതല്‍ വീട് വരെ ഓടിച്ചിട്ട്‌ തല്ലി..
****************************

അതേ അമ്പലത്തില്‍ ഇക്കഴിഞ്ഞ പൂരത്തിന് ഇതൊക്കെ ഓര്‍ത്തുകൊണ്ട് നില്ക്കുമ്പോഴുണ്ട് ഒരു ചികിട് പയ്യന്‍ കദനക്കുറ്റികള്‍ എണ്ണിക്കൊണ്ട് നടക്കുന്നു ..

ഒന്ന്.. രണ്ട്.. മൂന്ന്... 

******************************


ലോകം എത്ര വികസിച്ചാലും കാലം എത്ര മാറി മറിഞ്ഞാലും "ഈ വക കുരുത്തം കെട്ടവന്മാര്" എന്നും കാണും.. എവിടെയും.. 

2014, ഫെബ്രുവരി 3, തിങ്കളാഴ്‌ച

കൊട്ടേഷന്‍

രംഗം 1:


സമയം 9.30AM

പതിവ് പോലെ കൃത്യ സമയത്ത്  ഓഫീസ്‌ തുറന്നു സാറിന്‍റെ  കാബിനിലെ കൃഷ്ണ വിഗ്രഹത്തിനു മുന്‍പില്‍ വിളക്ക് തെളിയിച്ചു തട്ടില്‍ നിന്നും ഒരു നുള്ള് ഭസ്മം നെറ്റിയില്‍ തൊട്ടു  പ്രാര്‍ത്ഥന തുടങ്ങി.
 ആദ്യത്തെ ഒന്നര പേജ് പരാതികള്‍ക്ക്‌ ശേഷം അടുത്തത് ഇന്നത്തെ  സുപ്രധാന ആവശ്യങ്ങളുടെ പേജ് കണ്ണടച്ച് വായിച്ചു  ..

അതില്‍ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം ഇതായിരുന്നു .

"ഭഗവാനെ ഇന്ന് സാറിന്‍റെ എറണാകുളം യാത്ര ട്രെയിനില്‍ ആകരുതേ ..
സ്വന്തം കാറെടുത്ത് പോകാന്‍ അദ്ദേഹത്തിനു മനസുണ്ടാകണേ .."

മറ്റൊന്നും കൊണ്ടല്ല  . തൃശൂരില്‍ നിന്നും എറണാകുളം വരെയുള്ള രണ്ടു മണിക്കൂര്‍ യാത്രയില്‍  ഒരു നാല്പതു തവണയെങ്കിലും ഉള്ള വിളി നേര്‍ പകുതിയായെങ്കിലും കുറയണമെങ്കില്‍ അദ്ദേഹം സ്വന്തം വണ്ടിയോടിച്ചു തന്നെ പോകണം.. "

ആദ്യത്തെ പാര (ഗ്രാഫ് ) വായിച്ചു ആശ്ചര്യ ചിഹ്നത്തില്‍ വിരലമര്‍ത്താനും അന്തം വിട്ടിരിക്കുന്ന സ്മൈലി കമന്റാനും വരട്ടെ പ്രിയ സുഹൃത്തുക്കളെ..


ഇതൊന്നും ചെയ്യുന്നത് ഞാനല്ല. ഞങ്ങളുടെ ഓഫീസിലെ ഫ്രണ്ട്‌ ഓഫീസ്‌ സ്റ്റാഫ്‌ ശ്രുതി . അവള്‍ക്ക്‌ ജോലി ഒഴിഞ്ഞ സമയമില്ല.

മുന്‍പ്‌ എപ്പോഴും സര്‍ ചീത്ത പറയുന്നത് ഓര്‍ത്ത്‌ ടെന്‍ഷന്‍ ആയിരുന്നു. പക്ഷെ ഇപ്പൊ അവള്‍ടെ കാര്യത്തില്‍ സാറിനു ആണ് ടെന്‍ഷന്‍.

 ചീത്ത പറയാന്‍ വാ തുറക്കും മുന്‍പേ അവള്‍ രണ്ട് ലിറ്റര്‍ കണ്ണീരോഴുക്കും. അതോടെ സാറ് ഫ്ലാറ്റ്‌.



അതേ സമയം തൃശൂരില്‍ നിന്നും ഏതാണ്ട് ഇരുപത്തിമൂന്നു കിലോസ്‌ അകലെ തൊയക്കാവ് എന്ന ഗ്രാമത്തിലെ ഒരു കൊച്ചു വീട്ടില്‍ ഇന്നലെ എവിടെയോ മറന്നു വെച്ച ബ്രഷ് തിരഞ്ഞു നടക്കുകയായിരുന്നു കഥാ നായകന്‍ ..

 ഒടുവില്‍,
 പുറത്തെ ഗോവണിയില്‍ നിന്നും കണ്ടു കിട്ടിയ ആ ബ്രഷില്‍ അല്പം പേസ്റ്റെടുത്തു ചറപറ തേച്ചുകൊണ്ട്  അടുത്ത അധ്യായത്തിലേക്ക് കാലെടുത്തു വച്ചപ്പോഴാണ് അവന് ആ ക്ലോസറ്റ്‌ മോറന്‍ എം ഡി യെ ഓര്‍മ്മ വന്നത് ..

തൃശൂരിലെ പ്രമുഖ ധനകാര്യ സ്ഥാപനത്തിലെ എം ഡി. ശ്രീ @!#$@#%#$^%


ഒരു പ്രത്യേക സ്വഭാവമാണ് കക്ഷിക്ക്‌ .
ചില നേരത്ത് ബാലരമയിലെ പുട്ടാലുവിനെ പോലെ  "ബുഹുഹാഹാ" എന്ന് ചുമ്മാ ഇരുന്നു ചിരിക്കുന്നത് കാണാം..
ചിലപ്പോ  ഏനാമാവ് ബണ്ടിലെ ഷട്ടര്‍  പോലെ  വാ പകുതിയടച്ച്‌ കാബിനിലെ റോളിംഗ് ചെയറില്‍ ഇരുന്നു ഉറങ്ങുന്നുണ്ടാകും.. അതുമല്ലെങ്കില്‍  മുടിഞ്ഞ ഗൌ ആണ് ..

അങ്ങേരുടെ ആ വായ്  ഓര്‍മ്മ വരുമ്പോഴാണ് പല്ല് തേയ്ക്കുന്നത്‌ നമ്മുടെ ആരോഗ്യത്തിനു മാത്രമല്ല മറ്റുള്ളവരുടെ ആരോഗ്യത്തിനും നല്ലതാണ് എന്ന ചിന്ത വരുന്നത് തന്നെ.


കുറെ നാളായി ഈ ഗഡിക്ക് ഒരു കൊട്ടേഷന്‍ കൊടുക്കാന്‍ ഞാന്‍ തക്കം പാര്‍ത്തു നടക്കുന്നു.

തല്ലാനല്ലട്ടാ  .. മ്മടെ സീ സീ ട്ടീ വി ടെ കൊട്ടേഷനാ ..  ഏതാണ്ട് പത്തോളം ബ്രാഞ്ചുകള്‍ ഉണ്ടേ.. കിട്ടിയാല്‍ കോളാ ..

കഴിഞ്ഞ ആഴ്ച പോയപ്പോ ഈയാഴ്ച വരാന്‍ പറഞ്ഞു. ഇന്ന് എന്തായാലും പോയെ പറ്റൂ..


ഉടന്‍ കട്ടിലില്‍ നിന്നും സാംസനെ എടുത്തു രണ്ട് തോണ്ട്.
 മൂന്നാമത്തെ റിങ്ങില്‍  ശ്രുതി ഫോണ്‍ എടുത്തു


"ശ്രുതീ... ഗുഡ്‌ മോണിംഗ് "


"ഓ നല്ല വാക്കായി അത് മാത്രല്ലേ ഉള്ളൂ.. നീ പണി തരാന്‍ വിളിച്ചതാവും.." 



"ഗൊച്ചു ഗള്ളീ മനസിലായല്ലേ.. 

ഇതങ്ങനെ വല്യ പണിയൊന്നുമില്ല ന്നേ  . ഞാന്‍ ഒരു കൊട്ടേഷന്‍ തയ്യാറാക്കി ഡസ്ക്ടോപ്പില്‍ സേവ് ചെയ്തു വച്ചിട്ടുണ്ട്. അത് ഇപ്പൊ തന്നെ പ്രിന്‍റ് എടുത്ത് ഒരു എന്വലപ്പില്‍ ആക്കി അഡ്രസ്‌ എഴുതി വെക്കണം. എനിക്ക് വന്നിട്ട് നൂറു കൂട്ടം പണിയുള്ളതാ. അതോണ്ടാ.. അല്ലേല്‍ ഞാന്‍ തന്നെ ചെയ്തേനെ"


"പോടാ എനിക്കിവിടെ ഒരു ലോഡ്‌ പണി തന്നിട്ടാ അങ്ങേരു എറണാകുളം പോകുന്നെ.. അതിനിടയിലാ ഇത്." 


"പ്ലീസ്‌ ഡീ.. ഞാന്‍ വരുമ്പോ ലേറ്റാകും..
 ഇപ്പൊ ഒരു കസ്റ്റമരെ വെയ്റ്റ്‌ ചെയ്തിരിക്ക്യാ... അതോണ്ട..

 ഇത് സിമ്പിള്‍ അല്ലെ.. 

ഡസ്ക് ടോപ്പിലെ ആ  ഫയല്‍ തുറക്കുന്നു, 

കണ്ട്രോള്‍ പി അമര്‍ത്തുന്നു,

 എന്‍റര്‍ അടിക്കുന്നു ... 

പ്രിന്‍റ് എടുത്തു മടക്കി എന്വലപ്പില്‍ ആക്കി അഡ്രസ്‌ എഴുതുന്നു.. 

അത്രേ ഉള്ളൂ.  

നിന്‍റെ കയ്യക്ഷരത്തില്‍ എഴുതിയാ പിന്നെ സംഗതി നമുക്ക്‌ തന്നെ കിട്ടും ന്നെ.. അതോണ്ടല്ലേ.. പിന്നെ പ്രിന്‍റ് കമ്പനി ലെറ്റര്‍ പാഡില്‍ തന്നെ എടുക്കണേ.." 



"മതീ ഡാ സുഖിപ്പിച്ചത്.. ആ റോയ്‌ കാലത്തെ തന്നെ തിരക്കിട്ട്  എന്താണ്ടോക്കെയോ നോക്കി പ്രിന്‍റ് എടുക്കുന്നുണ്ട്.. അത് കഴിഞ്ഞിട്ട് മതിയാ ?"


"ഏയ്‌. ഇത് ആദ്യം ചെയ്യ് ..  അവന്‍ ആ  ഇന്‍റര്‍കോം ന്‍റെ പ്രോഗ്രാം പ്രിന്‍റ് എടുത്തു വക്കുന്നതാകും. എല്ലാരോടും ഓരോ പ്രോഗ്രാം ഗൈഡ്‌ കയ്യില്‍ വെക്കാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. ഇനി സൈറ്റില്‍ പോയി പ്രോഗ്രാം ചോദിച്ചു എന്നെ ആരും ബുദ്ധിമുട്ടിക്കാന്‍ വരരുതല്ലോ.."



"ഓ അല്ലേലും നാട്ടിലെ പ്രോഗ്രാംസ് അല്ലാതെ ഇന്റര്‍കോം ന്‍റെ പ്രോഗ്രാം  അറിയാന്‍ നിന്നെ വിളിച്ചിട്ട് ഒരു കാര്യോല്യ..." 

ഹും.. കാര്യം നടക്കേണ്ടത് എന്റെയല്ലേ അതോണ്ട് മറുപടി ഒന്നും പറയാതെ  ഒരു വളിച്ച ചിരി പാസാക്കി ഞാന്‍ ഫോണ്‍ വച്ചു..



*************************
രംഗം  രണ്ട്  
*************************


ധനകാര്യ സ്ഥാപനത്തിന്‍റെ തലയാപ്പീസ് .

"സര്‍.... 

ഗുഡ്‌ ആഫ്റ്റര്‍ നൂണ്‍.. ഞാന്‍ .."



"ആ മനസിലായി. കാമറയുടെ ലെ... ഇങ്ങനെ റേറ്റ്‌ ഇട്ടാ മ്മക്ക് താങ്ങൂല  മോനെ "

"പുതിയ കൊട്ടേഷന്‍ കൊണ്ട് വന്നിട്ടുണ്ട് സര്‍ " 

"ഉം.. "


എന്വലപ്പില്‍ നിന്നും വൃത്തിയായി മടക്കിയ കൊട്ടേഷന്‍ അയാള്‍ പുറത്തെക്കെടുത്തു .. കട്ടിക്കണ്ണടയിലൂടെ അതിലേക്ക് അതീവ ശ്രദ്ധയോടെ നോക്കി...

റേറ്റ്‌ അല്‍പ്പം കുറച്ചാ ഇട്ടിരിക്കുന്നെ. ഇങ്ങേരു എന്തായാലും വില പേശും എന്നറിയാവുന്നത് കൊണ്ട് തന്നെ മുന്‍പ്‌ കൊടുത്ത വില ലേശം കത്തി ആയിരുന്നേ .



"സര്‍.. 

വില നമ്മള്‍ കഴിഞ്ഞ ആഴ്ച സംസാരിച്ചത് പ്രകാരം കുറച്ചു തന്നെയാണ് ഇട്ടിരിക്കുന്നത്. വളരെ ചെറിയ മാര്‍ജിനില്‍ ആണ് ചെയ്യുന്നത് സര്‍ ..

 എല്ലാ ബ്രാഞ്ചസിലും  ചെയ്യുന്ന സ്ഥിതിക്ക്... "


ഞാന്‍ പറഞ്ഞു തീരും മുന്‍പേ ക്ലോസറ്റ് വായന്‍ ഷട്ടര്‍ തുറന്നു... ഉറക്കെ അട്ടഹസിക്കാന്‍ തുടങ്ങി.


ങേ!! വില കണ്ടാല്‍ മാക്സിമം തല കറങ്ങും എന്നതിനപ്പുറം വട്ടായി ചിരിക്കുന്നത് ആദ്യമായാ ഞാന്‍ കാണുന്നെ.. ഈ ചിരിയില്‍ സ്ട്രോങ്ങ്‌ റൂമിലിരിക്കുന്ന അലാം അടിക്കുമോ എന്തോ ..

 ഞാന്‍ ഉള്ളില്‍ ചിരിച്ചു .

ചിരിയുടെ ബ്രേക്ക്‌ ബ്രോക്ക് ആയതിനാലാവണം അയാള്‍  മാനേജരെ മാടി വിളിച്ചു..



"ഡോ ജോസെ.. നീയീ കൊട്ടേഷന്‍ കണ്ടാ.. മ്മക്ക് ഡിസ്കൌണ്ട് ചെയ്തു തരാന്ന് പറയുന്നുണ്ട്രാ... "


ചിരിക്കിടയില്‍ അയാളത് പറഞ്ഞൊപ്പിച്ചപ്പോ ശ്വാസം മുട്ടിയത്‌ എനിക്കായിരുന്നു .

ആ പേപ്പര്‍ മാനേജര്‍ക്ക്‌  നീട്ടിക്കൊണ്ട് അയാള്‍ ചിരി തുടര്‍ന്നു ...


ആദ്യം ഒരു അമ്പരന്നെങ്കിലും ചിരിയുടെ കാര്യത്തില്‍ എം ഡി യെ കടത്തി വെട്ടുന്ന തെണ്ടി ആയിരുന്നു ജോസ്‌ ..

 മാനേജരില്‍ നിന്നും കൊട്ടേഷന്‍ പേപ്പര്‍  മറ്റു ഭൂതഗണങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു.. അവിടെ കൂട്ടച്ചിരിയായി.. ഏതാണ്ട് ഫ്രണ്ട്സ്‌ സിനിമയിലെ പോലെ ..

എ സി യുടെ കുളിരിലും ചെറുതായി വിയര്‍ക്കുന്നുണ്ടോ ???

എന്തോ എവിടെയോ പാളി എന്ന് മനസിലായതോടെ  ഒന്നും പറയാന്‍ നില്‍ക്കാതെ ഞാന്‍ തിരികെ നടന്നു.. പോകും വഴി വാതില്‍ക്കല്‍ വച്ച് ആ മാനേജര്‍ കൊട്ടേഷന്‍ എനിക്ക് തിരികെ തന്നു.

"ഞങ്ങള്‍ക്ക്‌ വീട്ടിലും വച്ച് തരണേ"
 ആപ്പീസിലെ  ക്ലര്‍ക്കികള്‍ രംഭയും തിലോത്തമയും രണ്ടു കപ്പ്  ചിരി മിക്സ് ചെയ്തു  കമന്റടിച്ചു   .

"ഉം.. നിനക്കൊക്കെ വീട്ടിലെ ബാത്ത് റൂമില്‍ വച്ച് തരാമെടീ"
 എന്ന് ഞാന്‍ ഉറക്കെ വിളിച്ചു  പറഞ്ഞു ..

ബട്ട്‌ നാവു പണി മുടക്കിയത് കൊണ്ട് ശബ്ദം പുറത്തേക്ക് വന്നില്ല .



ശര വേഗത്തില്‍ പുറത്തു കടന്നു ആ പേപ്പര്‍ തുറന്ന ഞാന്‍ ഒരു നിമിഷം സ്തബ്ധനായി ..


"മൈ ലോര്‍ഡ്‌ ഡിങ്ക !! വാട്ട് ഈസ്‌ ദിസ്‌ ????"



ഹെഡിംഗ് : തലശ്ശേരി ദം ബിരിയാണി .
_____________________________________


വേണ്ട സാധനങ്ങള്‍:
____________________

 ..............
....................
....................
..................
..........................

ഉണ്ടാക്കുന്ന വിധം:
____________________

............................
.........................
.......................


***********************************
ഫ്ലാഷ് ബാക്ക് :
***********************************

 സമയം 9.40AM

നെറ്റിലെ ഏതോ സൈറ്റില്‍ കയറി ഓരോ ഫുഡ്‌ റെസിപ്പീസ് പ്രിന്‍റ് എടുക്കുകയായിരുന്നു ഓഫീസിലെ പുതിയ ടെക്നീഷ്യന്‍  മിസ്റര്‍ റോയ്‌ .

അതിനിടയില്‍ എ ഫോര്‍ ഷീറ്റ് തീര്‍ന്നതിനാല്‍ പ്രിന്‍ററില്‍   ദം ബിരിയാണിയുടെ റെസിപ്പീ വെയ്റ്റിംഗ് ലിസ്റ്റില്‍ കിടന്നു ..

അവനെ എങ്ങോട്ടോ എന്താണ്ടോ സൈറ്റിലേക്ക് വര്‍ക്കിനു വിട്ടു നമ്മുടെ കഥാ നായിക ലെറ്റര്‍ പാഡില്‍ നിന്നും പേപ്പര്‍ എടുത്തു വച്ചു കൊട്ടേഷന്‍ പ്രിന്‍റ് കൊടുത്തു .

ആദ്യം ക്യൂവില്‍ നിന്ന ദം ബിരിയാണി ആദ്യം പോന്നു. ബാക്കി ചിന്തനീയം ..


ശുഭം
 ***