2014, ഡിസംബർ 26, വെള്ളിയാഴ്‌ച

ACCIDENT

ഇംഗ്ലീഷ് എഴുതുമ്പോ അല്പം വളച്ചും ചരിച്ചും സ്റ്റൈലില്‍ എഴുതാനാണ് ശ്രുതിക്കിഷ്ടം.

ആ ഒരൊറ്റ കാരണം കൊണ്ടാണ് ഇനി ഒന്നര മീറ്റര്‍ നീളത്തില്‍ എട്ടു പത്തു കമ്പികളും കൊണ്ട് വന്നിട്ട് "H" ഇട്ടു പഠിച്ചാ മതീന്നും പറഞ്ഞു ഡ്രൈവിംഗ്ടീച്ചര്‍ അവളെ പറഞ്ഞു വിട്ടത്.

ഇപ്പൊ "H" ഇടുന്നത് കാണാപ്പാഠം ചൊല്ലി പഠിക്കുകയാണ് കക്ഷി.

" ഗിയറ് ഫസ്റ്റില്‍ ഇട്ടു മുന്നോട്ടു എടുത്ത് .. വലത്തെ സൈഡിലെ കമ്പി ഷോള്‍ഡറിന് നേരെ വരുമ്പോ നിര്‍ത്തി... ..... ...
.....
....
......."

ഇതൊക്കെ കേട്ടുകൊണ്ടാണ് ജിംബ്രൂട്ടനും ഞാനും ആപ്പീസിലേക്ക് കടന്നു വന്നത്.

"അല്ലേലും ഈ കോണ്‍വെന്റ് സ്കൂളില്‍ നിന്നും പഠിച്ചിറങ്ങണ പെണ്‍പിള്ളാരൊക്കെ ഇങ്ങനാസ്റ്റാ...

കഴിഞ്ഞ ദിവസണ്ട് ഞാന്‍ നോക്കുമ്പോ ഇവള് വീട്ടുമുറ്റത്ത് നടന്ന് നീന്തല് കാണാപ്പാഠം പഠിക്ക്ണ് .. "

ശ്രുതിയില്‍ ഒരു നാഗവല്ലി ഉണരുന്നത് ഞാന്‍ കണ്ടു..
ഉടന്‍ ഞാന്‍ ഇടപെട്ടു.

"നീ നിന്‍റെ അയല്‍ക്കാരനെ സ്നേഹിക്കുക എന്നല്ലേ ബൈബിളില്‍ പറഞ്ഞിരിക്കുന്നെ.... നീ ക്ഷമിക്ക്... "

"ഹും... ഇവന്‍ കുറച്ചു ദിവസായി എന്നെയിട്ടു വാരുന്നു.."

"ആ.. അത് വിട്.. നിന്‍റെ അച്ഛന്‍ ടെമ്പോ ട്രാവലര്‍ ഡ്രൈവര്‍ അല്ലെ... വീട്ടില്‍ സ്വന്തമായി കാറും ഉണ്ടല്ലോ.. അച്ഛനോട് പഠിപ്പിച്ചു തരാന്‍ പറഞ്ഞാല്‍ പോരെ ??"

"അച്ഛന്‍റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. "

"ങേ!! അതെന്തിനാ??"

"വണ്ടി ചെറുതായി ഒരു ബൈക്കില്‍ തട്ടിയതിനാ... "

"ഓ... അതൊക്കെ സാധാരണമല്ലേ.. വണ്ടിയാകുമ്പോ തട്ടും. അതിനു ലൈസന്‍സ് സസ്പെന്‍റ് ചെയ്യോ ??"

"ആ സ്കൂട്ടറെരന്‍ സ്പോട്ടില് പടായി മച്ചൂ... പിന്നെ സസ്പെന്‍ഡ് ചെയ്യാതിരിക്ക്യോ ??"

ഇടയ്ക്ക് കേറി ഗോളടിച്ച ജിംബ്രൂട്ടനെ ഒന്ന് കനപ്പിച്ചു നോക്കി അവള്‍ പറഞ്ഞു

"ഏയ്‌... അയാള് രണ്ടീസം കഴിഞ്ഞാ മരിച്ചേ.. നല്ല പ്രായണ്ട് അങ്ങേര്‍ക്ക്.. "

"ഓ.. അപ്പൊ സംഭവം ഉള്ളതാ ലെ. ശരിക്കും എന്താ സംഭവിച്ചേ ?"

"അതില്ലേ... അച്ഛനെ വണ്ടിയോടിച്ചു പോവുമ്പോഴേ ഒരു സ്കൂട്ടറുകാരന്‍ വന്നു എടേ കേറീതാ...

അച്ഛന്‍ ബ്രേക്ക് ചവിട്ടുന്നതിന് പകരം ചവിട്ട്യേതു ആക്സിലേറ്ററില്‍ ആയിപ്പോയി. "
ഇതൊക്കെ കേട്ടിട്ട് ചിരിക്കണോ സങ്കടിക്കണോ എന്നറിയാതെ നിക്കുന്നതിനിടയിലാ ജിംബ്രൂട്ടന്‍ വീണ്ടും..

"അതൊന്നുമല്ലടാ .. ഇവള്‍ടെ അച്ഛന്‍ ഇങ്ങനെ **മുപ്പതു മുപ്പത്തഞ്ചില്‍** ജാതി പെട പെടച്ചു പോവായിരുന്നു...
ആ നേരത്ത്ണ്ട് ഒരു ടാവ് ഒരു പഴേ എം ഐറ്റി സ്കൂട്ടറില് അങ്ങേരെ ഓവര്‍ടെക് ചെയ്ത് കൂളായി പോയത്.
അത് കണ്ടപ്പോ ഇവള്‍ടെ അച്ഛന് സഹിച്ചില്ല.. ഒരു ചാംബാ ചാമ്പി. ഓണ്‍ സ്പോട്ടില് ആള് പടായി."

ഇനീം അവിടെയിരുന്നാല്‍ പണി കിട്ടും എന്നറിഞ്ഞത് കൊണ്ട് ഞാന്‍ ഫോണില്‍ കോള്‍ വന്നത് പോലെ കാണിച്ചു മെല്ലെ സ്കൂട്ടായി.

പടികള്‍ ഇറങ്ങുമ്പോള്‍ ഓഫീസിലെ ടെക്നിക്കല്‍ സെക്ഷനില്‍ നിന്ന് ഒരു അയല്‍ക്കാരന്‍റെ ദീന രോദനം കേള്‍ക്കുന്നുണ്ടായിരുന്നു.

ജിംബ്രൂട്ടന്‍റെ സ്വപ്നം

സ്വപ്നം കാണുന്നത് സാധാരണയാണ്.. എന്നാല്‍ ഒരു സ്വപ്നം കൊണ്ട് സൂപ്പര്‍ ഫാസ്റ്റ് ബസ് ഒക്കെ നിര്‍ത്തിക്ക്യാ ന്നു പറഞ്ഞാ ??

ഇത്തിരി കടന്ന കയ്യല്ലേ ..

ആപ്പീസിലെ ജിംബ്രൂട്ടനും (യഥാര്‍ത്ഥ പേരല്ല ) മറ്റൊരു ടെക്കിയും കൂടെ തൃശൂരില്‍ നിന്നും തിരുവനന്തപുരത്തെ സൈറ്റിലേക്ക് പോവുകയാണ്.

(ഈ ടെക്കി എന്ന് പറയുമ്പോ ടെക്നോപാര്‍ക്ക് ലെ സ്റ്റാഫ് ആണെന്ന് ആരും കരുതണ്ട ട്ടാ.... ഞങ്ങളുടെ ടെക്നിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ലെ ഗടീസിനെ പറയുന്നതാണ്. )

രാത്രി ...

ബസിലാണ് യാത്ര. അത്യാവശ്യം തിരക്കുമുണ്ട് ബസില്‍. മൂന്നാള്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ നടുവിലായി ജിംബ്രൂട്ടന്‍ സ്ഥാനം പിടിച്ചു. മറ്റേ ആള്‍ തൊട്ടടുത്ത്.
വിന്‍ഡോ സീറ്റില്‍ ഒരു അമ്മാവന്‍ നേരത്തേ തന്നെ കയറി ഇരിപ്പുണ്ട്.

ജിബ്രൂട്ടന്‍റെ ഫ്രണ്ട് സീറ്റില്‍ ഇരിക്കുന്ന ആള്‍ തന്‍റെ ട്രോളി ബാഗ് സീറ്റിനടിയിലേക്ക് തള്ളി വച്ചിട്ടുണ്ട്. അതിന്‍റെ രണ്ടറ്റത്തെ ടയറില് ചവിട്ടി താളമിട്ടാണ് ജിംബ്രൂട്ടന്‍ ഇരിക്കുന്നത്.

കുന്നംകുളത്തെ ഗ്രൗണ്ടില്‍ ഒരു എച്ചും പിന്നെ ഒരു റൌണ്ട് ഓട്ടവും കഴിഞ്ഞു ലൈസന്‍സും കയ്യില്‍ കിട്ടിയാല്‍ ഏതൊരു പയ്യന്‍റെയും ആഗ്രഹം പോലെ തന്നെ ഡ്രൈവിംഗ് എന്ന് പറഞ്ഞാല്‍ വല്യ താല്പര്യമാണ് കക്ഷിക്ക്.

ഏതു വണ്ടി കൊടുത്താലും ഓടിച്ചോളും.

(പക്ഷെ വണ്ടി കൊടുക്കുന്നവനു അതിനി വേണ്ട എന്നുണ്ടെങ്കി മാത്രം കൊടുത്താ മതി.)

അങ്ങനെ യാത്ര തുടങ്ങി. . എല്ലാരും ഉറക്കമായി..
ഡ്രൈവറും ??
ആവോ.. അറിയില്ല..
എന്തായാലും ബസ് അത്യാവശ്യം വേഗത്തില്‍ പോകുന്നുണ്ട്.

ജിംബ്രൂട്ടനപ്പോള്‍ മനോഹരമായ ആ സ്വപ്നം കാണാന്‍ തുടങ്ങുകയായിയിരുന്നു.
**************
ഇപ്പോള്‍ ജിംബ്രൂട്ടനാണ് തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് നൂറെ നൂറ്റിപ്പത്തില്‍ പായിച്ചു കൊണ്ടിരിക്കുന്നത്.
പാതിരാത്രി തിരക്ക് കുറവായത് കൊണ്ട് ഒന്നും നോക്കാനില്ല..

വലതു കാല്‍ ആക്സിലേറ്ററില്‍ അമര്‍ത്തി ചവിട്ടി, ഇടതു കാല്‍പടം ക്ലച് പെടലില്‍ പതിയെ കയറ്റി വച്ച് ജിംബ്രൂട്ടന്‍ അങ്ങനെ പെടച്ചു വിടുകയാണ്.
(സത്യത്തില്‍ ട്രോളി ബാഗിന്‍റെ രണ്ടു ടയറുകളിലാണ് ചവിട്ട് )

പെട്ടെന്നാണ് അത് സംഭവിച്ചത്.

ഇടവഴിയില്‍ നിന്നും ഒരു ടിപ്പര്‍ ലോറി പെട്ടെന്ന് അതിവേഗത്തില്‍ കയറി വന്നു.

ആക്സിലേറ്ററില്‍ നിന്നും വലത്തെ കാല്‍ ബ്രേക്ക് പെടലിലേക്ക്.

ബ്രേക്ക്..................................................

ഏ !!!!

ബ്രേക്ക് പെടല്‍ കാണുന്നില്ല..

എവിടെ പോയി????

തന്‍റെ മരണം കണ്മുന്നില്‍!!!

"അയ്യോ................................................."

ജിംബ്രൂട്ടന്‍ ഉറക്കെ നിലവിളിച്ചു.

ഞെട്ടിയുണര്‍ന്നുകൊണ്ട് അവന്‍ അടുത്തിരുന്നുറങ്ങുന്ന അമ്മാവനെ ശക്തിയായി പിടിച്ചു കുലുക്കി.

" വണ്ടീടെ ബ്രേക്ക് കാണാനില്ല ചേട്ടാആആആആആആആ ... "

അമ്മാവന്‍ പേടിച്ച് അതിലും ഉച്ചത്തില്‍ നിലവിളിച്ചു..
(അങ്ങേരിനി അവന്‍ സ്വപ്നം കണ്ട ബസിലെ കണ്ടക്ടര്‍ ആയി സ്വപ്നം കാണുകയായിരുന്നോ ആവോ !! )

അപ്രതീക്ഷിതമായി ഉണ്ടായ ബഹളത്തില്‍ ഒരു കൊച്ചു കുട്ടി ഞെട്ടിയെണീറ്റ്‌ കരച്ചില്‍ തുടങ്ങി.

ബസില്‍ ആകെ നിലവിളി.

ഡ്രൈവര്‍ സഡന്‍ ബ്രേക്ക് ഇട്ടു...

കണ്ടക്ടര്‍ ഓടി വന്നു ജിംബ്രൂട്ടനോട് ചോദിച്ചു.

"എന്താ.. എന്താ.. " ??

അപ്പോഴേക്കും സ്വബോധം (എവിടെ നിന്നോ ) വീണ്ടെടുത്ത ജിംബ്രൂട്ടന്‍ ചമ്മിയ ചിരിയോടെ പറഞ്ഞു ..

"സോറി ചേട്ടാ.. സ്വപ്നം കണ്ടതാ... "

അടുത്തിരിക്കുന്നവരുടെ കൂട്ടച്ചിരിക്കിടയില്‍ അമ്മാവനും ബസ് ഡ്രൈവറും വിളിച്ച പച്ചത്തെറി മുങ്ങിപ്പോയി.
***************************************************
NOTE: ഈ കഥയ്ക്ക്‌ ജീവിച്ചിരിക്കുന്ന Rithesh C Nairതിരുവനന്തപുരത്തേയ്ക്ക് പോയ സംഭവവുമായി എന്തെങ്കിലും സാദൃശ്യം തോന്നുന്നു എങ്കില്‍ അത് തികച്ചും സ്വാഭാവികമാണ്.
ഈ പോസ്റ്റിനു ശേഷം എനിക്ക് സംഭവിക്കാനിടയുള്ള ശാരീരികമായ വൈകല്യങ്ങള്‍ക്ക് അവന്‍ മാത്രമായിരിക്കും ഉത്തരവാദി.

സെന്റ്‌ മേരീസ് കോളേജിലെ സുന്ദരിമാര്‍

പയ്യന്നൂര്‍ കോളേജിന്‍റെ വരാന്തയില്‍ വീശണ കാറ്റിന്‍റെ സുഖൊന്നും മ്മടെ തൃശൂര് സെന്‍റ് മേരീസ്‌ കോളേജിന്‍റെ വരാന്തേല് നിന്നാ കിട്ടൂല്ലാ ട്ടാ....
കോളേജില്‍ ഇന്‍റര്‍കോം ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന്‍റെ ഭാഗമായുള്ള കേബ്ലിംഗ് ചെയ്യാനാണ് ഞങ്ങളുടെ ഇലക്ട്രീഷന്‍ കണ്ണന്‍ ചേട്ടനും ശിഷ്യ ഗണങ്ങളും അവിടെ എത്തിയത്‌.
പണി തുടങ്ങി കുറച്ച് സമയം കഴിഞ്ഞതേയുള്ളൂ... ശിഷ്യന്മാരില്‍ ഒരുവന് ഈ പെണ്‍പിള്ളാരെ കണ്ടിട്ട് വായില്‍ നിന്ന് തേനൊലിച്ചു തുടങ്ങി..
ക്ലാസ് റൂമില്‍ തൂത്തു വാരിക്കൊണ്ടിരിക്കുന ഒരു ശാലീന സുന്ദരിയെ നോക്കി അവന്‍ ആദ്യ ഡയലോഗ് ഇട്ടു...
"മോളെ ... എന്തേലും ഹെല്‍പ്‌ വേണേ ചേട്ടനോട് പറഞ്ഞാ മതീ ട്ടാ... ഞാനിവിടൊക്കെ തന്നെണ്ട്..."
അത് കേട്ടതും അവള്‍ തൂത്തുവാരല്‍ നിര്‍ത്തി . ചുറ്റുമുള്ള തരുണീമണികളെ ഒന്ന് നോക്കി... എന്നിട്ട് അവന്‍റെ അടുത്തേക്ക്‌ നടന്നു...
തല്ലാനാണോ തലോടാനാണോ എന്നറിയാതെ കുഴങ്ങി നിന്ന അവന്‍റെ മുന്‍പില്‍ ചെന്ന് നിന്നിട്ട് അവള്‍ ഒന്ന് അസ്സലായി പുഞ്ചിരിച്ചു....
അവന്‍റെ കണ്ണുകളില്‍ അനുരാഗം പൂത്തുലഞ്ഞു... അവന്‍ അവളുടെ കണ്ണുകളിലേക്ക് നോക്കി...
അന്നേരം അവള്‍ അല്പം ഉച്ചത്തില്‍ മൊഴിഞ്ഞു...
"ചേട്ടാ.. ഹെല്‍പ്‌ ചെയ്യാന്നു പറഞ്ഞ സ്ഥിതിക്ക് ആ ക്ലാസ്‌ റൂമും വരാന്തയും ഒന്ന് വൃത്തിയാക്കിയിട്ടെക്കണേ.
അപ്പോഴേക്കും ഞങ്ങള് അനിയത്തിമാര് ഒന്ന് കറങ്ങീട്ട് വരാ.. "
പറഞ്ഞു തീരും മുന്‍പേ അവന്‍റെ കയ്യില്‍ ചൂലും ഏല്‍പ്പിച്ചിട്ട് ലവള്‍ സിമ്പിള്‍ ആയി നടന്നു ..
വാ പൊത്തി ചിരിച്ചു കൊണ്ട് കൂടെ തോഴിമാരും.
"ഹാപ്പിയായല്ലോ ഡേയ്...
ഇനി ആ ചിറീമത്തെ തേനൊക്കെ നന്നായി തൊടച്ചിട്ടു ക്ലാസ്‌ റൂം ഒക്കെ ക്ലീന്‍ ചെയ്തിട്ട് മോന്‍ പണിക്ക് വന്നാ മതി ട്ടാ.."
എല്ലാം കണ്ടു കൊണ്ട് നിന്ന ഗുരു ശിഷ്യനോട് ആജ്ഞാപിച്ചു..
*****************
*ശുഭം *

ഒരു പേരുണ്ടാകുന്നത്...

ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിയോന്‍പതു ഒക്ടോബര്‍ മാസം പത്താം തിയതി രാത്രി...

കാര്‍ത്ത്യായനി നേഴ്സിംഗ് ഹോമിന്‍റെ ലേബര്‍ റൂമില്‍ തന്‍റെ മൂന്നാമത്തെ കുഞ്ഞിനു ജന്മം നല്‍കാന്‍ കാത്തൊരുവള്‍ കിടക്കുന്നു. .

ലേബര്‍ റൂമിനു പുറത്തു ഒരു നാല് വയസുകാരന്‍ പയ്യന്‍ കൂ കൂ തീവണ്ടി പാടി ഓടി നടക്കുന്നു... (ലവന് തീവണ്ടി കളിയ്ക്കാന്‍ കണ്ട നേരം... )

ഒരു രണ്ടു വയസുകാരി പെങ്കൊച്ച് അമ്മാമയുടെ ചുമലില്‍ ഇരുന്നു വെറുതെ തൊണ്ട കീറുന്നു..

ഇതിനൊക്കെയും ഉത്തരവാദിത്ത്വപ്പെട്ടവന്‍ ആശുപത്രിക്ക് പുറത്ത് അന്നത്തെ ഏറ്റവും മികച്ച ടെന്‍ഷന്‍ ഫ്രീ മരുന്നായ കാജാ ബീഡി കിട്ടുന്ന വല്ല കടയും തുറന്നു ഇരിപ്പുണ്ടോ എന്ന് തിരയുന്നു....

അല്‍പ സമയങ്ങള്‍ക്കകം ലേബര്‍ റൂമിന്‍റെ വാതില്‍ തുറക്കപ്പെട്ടു.. ഒരു നര വീണ തല പുറത്തേക്ക് നീണ്ടു.. ശുഭ്ര വസ്ത്ര ധാരിണി. കയ്യില്‍ ഒരു ലിസ്റ്റും...

"ഈ മരുന്ന് ഉടന്‍ വാങ്ങണം... എവിടെ ഇവരുടെ ഭര്‍ത്താവ്??"

കയ്യില്‍ നയാ പൈസ ഇല്ലാതെ ഇരിക്കുന്ന അമ്മാമ ഉടന്‍ വിളിച്ചു....

"നാരായണാ...."

സിസ്റ്റര്‍ മേലോട്ട് നോക്കി...

പക്ഷെ വിളി കേട്ടത് താഴെ നിന്നായിരുന്നു..

അയാള്‍ ഓടിയെത്തി.. മരുന്ന് ലിസ്റ്റും വാങ്ങി പുറത്തേയ്ക്കോടി ഉടന്‍ തന്നെ മരുന്നുമായി തിരികെ വന്നു ലേബര്‍ റൂമിന്‍റെ വാതിലില്‍ മുട്ടി..

വാതില്‍ വീണ്ടും തുറക്കപ്പെട്ടു..

"നിങ്ങള്‍ ഇവിടെ തന്നെ കാണണം.. ഇനി പുറത്തൊന്നും പോയി നില്‍ക്കരുത്. " ആ ഡയലോഗില്‍ ഒരു ലോഡ്‌ ദേഷ്യം അനുഭവപ്പെട്ടു.

"അല്ല സിസ്റ്ററെ ഞാന്‍... "

വാചകം മുഴുമിക്കും മുന്‍പേ വാതിലടഞ്ഞു.

ഒരു ചെറിയ ഇടവേള... ശാന്തതയെ കീറി മുറിച്ചു കൊണ്ട് ഒരു നിലവിളി.. ഒപ്പം ഒരു കുഞ്ഞിന്‍റെ കരച്ചിലും...

ലേബര്‍ റൂമിന്‍റെ വാതില്‍ വീണ്ടും തുറന്നു..

"ഭാര്യ പ്രസവിച്ചു ട്ടോ... ആണ്‍കുട്ടിയാ.... "

സന്തോഷം കൊണ്ടയാളുടെ കണ്ണ് നിറഞ്ഞു...

(സോറി.. ലേബര്‍ റൂമിനു പുറത്തെ ഉണ്ട ബള്‍ബിന്റെ ചോട്ടില്‍ നിന്നപ്പോ കണ്ണില്‍ പ്രാണി വീണതാണ്)

പിന്നെ ലേബര്‍ റൂമിലേക്ക്‌ സകല നേഴ്സുമാരുടെയും തള്ളിക്കയറ്റമായിരുന്നു..

എന്താ കാരണം??? കുഞ്ഞിനു വല്ലതും ..... ???

അയാള്‍ അക്ഷമനായി..

പുറത്തേയ്ക്ക് വന്നൊരു സിസ്റ്റര്‍ ആണ് ആ സത്യം തുറന്നു പറഞ്ഞത്.

ആ ഹോസ്പിറ്റലില്‍ ഇത്രയും സുന്ദരായ ഒരു കുഞ്ഞു ജനിക്കുന്നത് ആദ്യമായാണത്രേ... ആ കുഞ്ഞിനെ കാണാനുള്ള തിക്കും തിരക്കുമാണ്..

വീണ്ടും കാത്തിരിപ്പ്..

ആ നര വീണ തല വീണ്ടും വാതിലിനും കട്ട്ലയ്ക്കുമിടയില്‍ ഉദിച്ചു. ഇത്തവണ പക്ഷെ ആ മുഖത്തൊരു പുഞ്ചിരിയുണ്ടായിരുന്നു. പക്ഷെ അവരുടെ ചോദ്യം

"കുറച്ചു ഉപ്പും മുളകും സംഘടിപ്പിക്കാമോ ??"

ങേ!! ഉപ്പും മുളകും ?? അതും ലേബര്‍ റൂമിലേയ്ക്ക് ?? !!!

അയാള്‍ ഞെട്ടിത്തരിച്ചു.. കസേരയിലിരുന്നു അയാളുടെ അമ്മായിയമ്മയും ഞെട്ടി..

അപ്പോഴും മൂത്ത പുത്രന്‍ കൂ കൂ തീവണ്ടിയും പുത്രി കരച്ചിലും തന്നെ...

(ദേന്തൂട്ട്‌ പിള്ളാര് ഇഷ്ടാ... ഒന്ന് ഞെട്ടിക്കൂടെ ഇവറ്റകള്‍ക്ക് ?? )

ഒരു ചെറിയ നിശബ്ദദയ്ക്ക് ശേഷം അവര്‍ നിലപാട് വ്യക്തമാക്കി..

"പേടിക്കണ്ട . കൊച്ചിനെ അച്ചാര്‍ ഇടാനല്ല. എല്ലാര്‍ക്കും കൊച്ചിനെ വല്യ ഇഷ്ടായി... ആരുടേം കണ്ണ് തട്ടാതിരിക്കാന്‍ ഒന്ന് ഉഴിയാനാ... "

"ഓഹോ.. ആയിക്കോട്ടെ.. "

ഓരോരോ വിശ്വാസങ്ങളെ..

ഇത്രയും സ്നേഹമുള്ള നേഴ്സുമാരും ഉണ്ടോ..

അല്പം സംശയത്തോടെ എങ്കിലും അയാള്‍ പുറത്ത് പോയി എവിടെ നിന്നോ വറ്റല്‍ മുളകും ഉപ്പും സംഘടിപ്പിച്ചു നല്‍കി.

ജനിച്ചു വീണ കൊച്ചിനെ ഉപ്പും മുളകും കൂട്ടി ഉഴിയുന്നതിനിടയില്‍ ആ സുന്ദരന്‍ വാവ ശക്തിയായി ഒന്ന് തുമ്മി..

"അആആഛീ............"

ആ തുമ്മലിന്‍റെ ശക്തിയില്‍ കുനിഞ്ഞു പോയ തല അല്‍പ നേരത്തേയ്ക്ക് സ്റ്റക്ക് ആയിപ്പോയി.

അന്നേരമാണ് ഡോക്റ്റര്‍ ജയശ്രീ ലേബര്‍റൂമിലേക്ക്‌ കടന്നു വന്നത്..

വിനീത വിധേയനായി തല കുനിച്ചു കിടക്കുന്ന കുഞ്ഞിനെ കണ്ടതും അവര്‍ പറഞ്ഞു .
"ഇവന് വിനീത് എന്ന് പേരിട്ടാല്‍ മതി. "

അമ്മയ്ക്ക് സന്തോഷം.. എല്ലാം അറിഞ്ഞപ്പോ അച്ഛനും സന്തോഷം.. എല്ലാര്‍ക്കും സന്തോഷം..

അങ്ങനെയാണ് സുഹൃത്തുക്കളെ എനിക്ക് ആ പേര് കിട്ടിയത്..

2014, ഡിസംബർ 2, ചൊവ്വാഴ്ച

സ്നേഹം ഒളിപ്പിക്കുന്ന തണല്‍ മരങ്ങള്‍



അല്പം അകലെ ആ കുന്നിന്‍ മുകളില്‍ കയറി നിന്ന് കൊണ്ട് അയാള്‍ ഉച്ചത്തില്‍ അലറി വിളിച്ചു

"എനിക്കറിയാം... എനിക്കുറപ്പാ... അവന്‍ തന്നെയാണതു ചെയ്തത്... കൊല്ലും ഞാന്‍.... കൊല്ലും ഞാനവനെ.. "

"അല്ല മാഷേ.. നിങ്ങള് ഇവിടെ പുതിയതാ ??" ചായക്ക് ഓര്‍ഡര്‍ കൊടുക്കും മുന്‍പേ പരമു ചോദ്യം വിളമ്പി.

"അതേ.. ന്താ അയാളീ വിളിച്ചു പറയുന്നേ ??"

"ഹഹ.. ഇതിവിടെ പതിവാ.. അയാള്‍ക്ക് മുഴുവട്ടാണ്. ഇങ്ങനെ ഓരോന്ന് വിളിച്ചു പറയും. ചിലപ്പോള്‍ പറയുന്നതെല്ലാം പച്ചത്തെറിയായിരിക്കും.

ദേ ഈ കടത്തിണ്ണയില്‍ തന്നെയാ രാത്രി കിടപ്പ്. പകല്‍ അവിടെയും ഇവിടെയും ഒക്കെ പോയി തെണ്ടിത്തിരിഞ്ഞു വരും.. കാശിവിടെ കൊണ്ടിടും. ഇവിടന്നു വല്ല പുട്ടോ ചോറോ എന്തേലും വാങ്ങി തിന്നും..

പാവം എത്രയാന്നു ഒന്നും ഞാന്‍ നോക്കാറില്ല. ഇനി അഥവാ ഒന്നും ഇല്ലേലും ഞാന്‍ വല്ലതും തിന്നാന്‍ കൊടുക്കും.. "

"ഓ.. പിന്നെ.. വെറുതെ കൊടുക്കുന്നു. ഒരു ദിവസം പഴകിയാല്‍ പിന്നെ പുട്ടിനു നൂറു രൂപാ വരും മാഷേ ഇടയ്ക്ക്. "

ചായകുടിക്കുന്നതിനിടയില്‍ ഒരു അപ്രിയ സത്യം അവതരിപ്പിച്ചു കരുണന്‍.

എന്തോ പിറുപിറുത്തുകൊണ്ട് പരമു ഒഴിഞ്ഞ ചായഗ്ലാസുകള്‍ കഴുകാനെടുത്തു നടന്നു .

ചായക്കടയില്‍ നിന്ന് പുറത്തേയ്ക്ക് ഇറങ്ങുമ്പോഴും നാരായണന്‍ മാഷിന്‍റെ ശ്രദ്ധ ആ ഭ്രാന്തനിലെക്കായിരുന്നു. നീണ്ട യാത്രയുടെ ക്ഷീണം ആ ചെറിയ ലോഡ്ജ് മുറിയിലെ കട്ടിലിലേക്ക് ചാഞ്ഞു കിടന്നിനി തീര്‍ക്കണം.
****************************
നേരം രാത്രി പതിനൊന്നു ആവാറായി.
ഈ കുഗ്രാമത്തില്‍ ഇനി ഭക്ഷണം എവിടെ നിന്ന് കിട്ടാനാണ്. ലോഡ്ജില്‍ നിന്നും മാഷ്‌ ധൃതിയില്‍ പുറത്തിറങ്ങി.

എന്തോ ആ ഭ്രാന്തന്‍റെ മുഖം... ഇന്നലെകളില്‍ എവിടെയോ കണ്ടു മറന്ന പോലെ. ആ അലര്‍ച്ച.. ആ ശബ്ദം . ഒന്നും മനസ്സില്‍ നിന്ന് പോകുന്നില്ല.

പ്രതീക്ഷിച്ചത് പോലെ സംഭവിച്ചു. ഹോട്ടല്‍ അടച്ചു. അല്ലെങ്കിലും ഈ നേരത്ത് ഹോട്ടല്‍ തുറന്നു വച്ചിട്ട് ആര് വരാനാ.. ഇനിയല്പം കുന്നിന്‍ ചരുവില്‍ ഇരുന്നു കാറ്റ് കൊള്ളാം..

എവിടെയാണാ ഭ്രാന്തന്‍ ??

പാവം .. എവിടെയെങ്കിലും കിടന്നു ഉറങ്ങുന്നുണ്ടാകും..

ഒരുകണക്കിന് അയാള്‍ ഭാഗ്യവാനാണ്. പ്രാരാബ്ദങ്ങളില്ല, പരാതികളില്ല.. ഒന്നിനെ കുറിച്ചും ഭയക്കേണ്ട. വീട്ടുകാരെ കുറിച്ച് ഓര്‍ക്കേണ്ട. ആകെയുള്ളത് വിശപ്പ്‌ മാത്രം..

എനിക്കതിനു കഴിയില്ലല്ലോ. സ്വസ്ഥമായി ഒന്ന് ഉറങ്ങുന്നത് ഇനി ആറടി മണ്ണിലാവാം. ഇന്ന് എന്നോളം വളര്‍ന്ന എന്‍റെ മകള്‍ ആദ്യമായി മുഖത്ത് നോക്കി ചോദിച്ചു.

നിങ്ങള്‍ എന്നെങ്കിലും സ്നേഹത്തോടെ മോളെ എന്ന് ഒന്ന് വിളിച്ചിട്ടുണ്ടോ ?? ശാസിക്കാനല്ലാതെ അരികത്തെയ്ക്ക് വിളിച്ചിട്ടുണ്ടോ ?? എന്ന്.

അവള്‍ പറഞ്ഞത് ശരിയാണ്. ഞാനവരെ ഇതുവരെ ഓമനിച്ചിട്ടില്ല. എനിക്ക് അതിനു കഴിയുന്നില്ല.

മാഷ്‌ ആ വലിയ പാറയില്‍ തല ചായ്ച്ചു കിടന്നു. കൊതുകുതിരി ഗന്ധം നിറഞ്ഞ ലോഡ്ജ് മുറിയില്‍ സമാധാനമില്ലാതെ ഉറങ്ങുന്ന തന്നെക്കാള്‍ എന്തുകൊണ്ടും സുഖലോലുപനാണ് ഈ ഭ്രാന്തന്‍..

ഇളംകാറ്റില്‍ എപ്പോഴോ കണ്ണുകള്‍ അടഞ്ഞു പോയി.
******************************************

ഏതോ ഒരു ആട്ടിന്‍ കുട്ടിയെ തെരുവ് നായ്ക്കള്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കുന്നു. മുഖത്ത് എന്തോ നനവ്‌ ഊര്‍ന്നിറങ്ങുന്നു.. ചോരയുടെ മണമുള്ള ഒരു കീറ് തുണിക്കഷ്ണം പെട്ടെന്ന് മുഖത്തേയ്ക്ക്‌ വീണപോലെ.

മാഷ്‌ ചാടിയെഴുന്നേറ്റു.. മുഖത്ത് തടവി നോക്കി. ഹൂ....
സ്വപ്നമായിരുന്നു. നേരം ഒരുപാട് കടന്നു പോയിരിക്കുന്നു.

അതാ അയാളാ കടത്തിണ്ണയില്‍ ഇരിക്കുന്നുണ്ട്. മങ്ങി കത്തുന്ന തെരുവു വിളക്കിന്‍റെ കീഴില്‍ അയാളെന്തോ ചെയ്യുന്നുണ്ട്. കയ്യിലൊരു വെള്ളിത്തിളക്കം. കഠാരയാണോ ഇനി ?

അല്പം ഭയം തോന്നിയെങ്കിലും മാഷ്‌ അയാള്‍ക്കരികിലെക്ക് നടന്നു. അരികിലെത്തിയതും അയാള്‍ രൂക്ഷമായി നോക്കിക്കൊണ്ടലറി.

"എന്താടാ എന്നേം കൊല്ലണോ നിനക്ക്.. എങ്കി കൊല്ലടാ.. ??"

മാഷിന്‍റെ ഉള്ളിലൊരു വെള്ളിടി വെട്ടി. രണ്ടടി പുറകിലേക്ക് വച്ച് നിന്നു. എന്തും സംഭവിക്കാം. അടുത്തെങ്ങും ഒരാളുമില്ല.
ഭ്രാന്തന്‍ ചാടിയെണീറ്റു മാഷിനു മുഖാമുഖം നിന്നു.

ഈ.. കണ്ണുകള്‍.. രവീന്ദ്രന്‍.. രവീന്ദ്രനല്ലേ ഇത് ?? എന്‍റെ പഴയ ചങ്ങാതി..

"രവീ.............."
"പോ... പോവാനാ പറഞ്ഞെ... ഞാന്‍ രവിയല്ല.. എന്നെ എനിക്ക് പോലും അറിയില്ല. ഞാനെന്നോ മരിച്ചതാണ്.. എന്‍റെ മോള്‍ മരിച്ചപ്പോ ഞാനും മരിച്ചു.
അവനാ കൊന്നത്.. എനിക്കറിയാം.. കൊല്ലും ഞാന്‍ അവനെ... പോടാ..."

പറഞ്ഞു അവസാനിപ്പിക്കും മുന്‍പേ തന്‍റെ നെഞ്ചിലേക്ക് അയാള്‍ ആഞ്ഞൊന്നു തള്ളി. തള്ളലില്‍ മാഷ്‌ പുറകിലേക്ക് മലര്‍ന്നു വീണു. തട്ടിപ്പിടഞ്ഞു എഴുന്നേല്‍ക്കും മുന്‍പേ അയാള്‍ ഇരുട്ടിലേക്ക്‌ ഓടി മറഞ്ഞു.
****************************

ആ തിണ്ണയില്‍ മാഷു തളര്‍ന്നിരുന്നു.
അതേ. അത് രവി തന്നെ. ഉറപ്പാണ്.

വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ പൊന്നു പോലെ സ്നേഹിച്ച മകള്‍ ഒരിക്കല്‍ മറ്റൊരാള്‍ക്കൊപ്പം ഇറങ്ങിപ്പോയപ്പോഴാണ് ആദ്യമായി അവന്‍റെ സമനില തെറ്റിയത്. സ്വന്തമെന്നു പറയാന്‍ അവനു ആ മകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ..

അന്ന് പക്ഷെ ആ ആഘാതത്തിന്‍റെ പ്രതിഫലനം മാത്രമാണെന്ന് കരുതി. അവന്‍ ജീവിതത്തിലേക്ക്‌ തിരിച്ചു വരാന്‍ സമയമെടുത്തു.

പിന്നെ, വീണുടഞ്ഞ സ്ഫടികപാത്രം പോലെ റെയില്‍വേ ട്രാക്കില്‍ നിന്നുമവളെ വീണ്ടു കിട്ടിയപ്പോള്‍ ...
അന്നാണ് അവനെ അവസാനമായി ഞാന്‍ കാണുന്നത്.
കാലമെത്ര കടന്നു പോയിരിക്കുന്നു. ഇന്ന്, അവനെ ഈ രൂപത്തില്‍. ദൈവമേ...............

ലോഡ്ജ് ലക്ഷ്യമാക്കി നടക്കുമ്പോള്‍ മകളുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം ഉണ്ടായിരുന്നു. .

"രവിയെ പോലെ ഞാനും ഒരച്ഛനാണ്.
ആവിഷ്ക്കാര സ്വാതന്ത്ര്യം പോരെന്നു ചൊല്ലി തെരുവിലിറങ്ങി പേക്കൂത്ത്‌ നടത്തുന്ന പുതിയ തലമുറയ്ക്ക് മുന്‍പില്‍ കര്‍ക്കശക്കാരനായ ഒരച്ഛനായി ജീവിക്കാനേ എനിക്ക് കഴിയു..

ഭയമാണ്.. എനിക്കീ നാടിനെ ..
എന്‍റെ മക്കളേ മാപ്പ്.. "
*******************************

2014, നവംബർ 18, ചൊവ്വാഴ്ച

FIRE & SAFETY പഠിച്ചാല്‍ എല്ലാം നടക്കുമെടാ ...

ഫയര്‍ ആന്‍ഡ്‌ സേഫ്റ്റി പഠിച്ചു ഗംഭീര മാര്‍ക്കോടെ പാസായപ്പോ നമ്മള് കരുതി ദിപ്പോ കിട്ടും അടിപൊളി ജോലി ന്ന്...
യെവടെ!!!
അവസാനം NIFE യിലെ ശശി സാറിന്‍റെ ( ചിരിക്കണ്ട... സാറിന്‍റെ പേര് ശരിക്കും ശശി എന്ന് തന്ന്യാ.. ) പരിചയത്തില്‍ കൊച്ചിയില്‍ സീ ബ്ലൂ ഷിപ്‌ യാര്‍ഡില്‍ ഒരു ജോലി തരപ്പെട്ടു.
സാലറി എത്രയായാലും വേണ്ടില്ല എക്സ്പീരിയന്‍സ് ഉണ്ടാക്കണം എന്ന് ഉപദേശം കൂടെ ണ്ടാരുന്നു .
"സീ ബ്ലൂ ഷിപ്‌ യാര്‍ഡ്‌"
ആ പേര് കേള്‍ക്കുമ്പോഴേ ഒരു സുഖമില്ലേ ??
സേഫ്റ്റി ആപ്പീസര്‍ ആയി ഞാനാ ഷിപ്‌ യാര്‍ഡില്‍ ആര്‍മാദിച്ചു നടക്കുന്നത് ഓര്‍ത്ത്‌ ഉറക്കം തന്നെ കിട്ടാതായി ..
അന്നേരം ഡാമി പ്പോ പൊട്ടുമല്ലോ കര്‍ത്താവേ എന്നോര്‍ത്ത് പി ജെ ജോസപ്പിനും, ഡാം പൊട്ടിയാല്‍ കൊച്ചിയിലെ ഈ ഷിപ്‌യാര്‍ഡ്‌ വരെ പ്രളയത്തില്‍ മുങ്ങുമല്ലോ എന്നോര്‍ത്ത് അച്ഛനും ഉറക്കം നഷ്ട്ടപ്പെട്ടു .
ആദ്യായിട്ടായിരിക്കും ഒരുത്തന്‍ ആദ്യായി ജോലിക്ക് പോകുമ്പോ "മോനെ നീ ഇതിനു പോവണ്ട്രാ.." ന്നു വീട്ടുകാര്‍ പറയുന്നത് .
ഞാന്‍ കേട്ടില്ല.. എന്‍റെ മനസ് നിറയെ പ്രതീക്ഷയുടെ കടലായിരുന്നു.
********************************
ഒരു ഗമണ്ടന്‍ ഗേറ്റ് കടന്നു ചെന്നതും പ്രതീക്ഷയുടെ കടലിലെ ഓളം ഒക്കെ നിന്ന്.. മ്മടെ തൃശൂര് പട്ടാളം മാര്‍ക്കറ്റിലേക്ക് കടന്ന പോലെ ഒരു അവസ്ഥ..
ആകെ ഇരുമ്പ് സാധങ്ങള്‍.. കായലില്‍ ഒരു ബോട്ട് കിടപ്പുണ്ട്.
പിന്നെ കോസ്റ്റ്‌ ഗാര്‍ഡിന്‍റെ വല്യൊരു ബോട്ടും കരയ്ക്ക് കയറി കിടപ്പുണ്ട്.
ആപ്പീസിലേക്ക് ചെന്ന് സര്‍ പറഞ്ഞ ആളെ പോയി കണ്ടു.. അങ്ങേരാണ് ശരിക്കും അവിടത്തെ ഫയര്‍ ആന്‍ഡ്‌ സേഫ്റ്റി ആപ്പീസര്‍.
നമ്മടെ ജോലി ഫയര്‍ വാച്ചര്‍..
(ങേ!! അതെന്തൂട്ടാ ... )
സാലറി :3000+accomodation.
(അപ്പൊ ഖാനാ ഖാനാ ?? ബാക്കി ചെലവ് ??)
"ഡ്രസ്സ്‌ മാറാന്‍ ദാണ്ടെ അങ്ങോട്ട്‌ പോയ്കോളൂ"
ഒരു കണ്ടെയ്നര്‍ ന്‍റെ മുകളില്‍ മറ്റൊരു കണ്ടെയ്നര്‍ ചൂണ്ടി കാട്ടി അയാള്‍. അതിലേക്ക് കയറാന്‍ ഒരു ഗോവണി. അതിന്‍റെ ഹാന്‍ഡ്‌ റെയില്‍ ഇപ്പോഴേ ഊരി വീഴും എന്ന അവസ്ഥയില്‍ ആയിരുന്നു.
പിന്നെ സ്വന്തം സേഫ്റ്റിക്കായി പ്രത്യേകം ഡ്രസ്സ്‌ ഒന്നുമില്ല.
"വല്ല പഴയ ഡ്രസ്സ്‌ വല്ലതും ഉണ്ടെങ്കി ഇട്ടെക്കൂ .. ഗ്രീസ് ഒക്കെ ആയാല്‍ വല്യ പാടാ പോവാന്‍ .."
ങേ!! ഗ്രീസാ ???
ഒരു വിധം കൊത്തി പിടിച്ചു ഞാന്‍ അതില്‍ കയറി. സേഫ്റ്റി എന്നാല്‍ ഇതാണല്ലേ ?
*****************************

സംഭവം എന്താന്നു വച്ചാല്‍ അതൊരു വര്‍ക്ക്ഷോപ്പ് ആണ്. ചെറിയ ഷിപ്പുകള്‍ ബോട്ടുകള്‍ ഒക്കെ റിപ്പയര്‍ ചെയ്യുന്ന സ്ഥലം. ആ വല്യ ബോട്ടിലാണ് പണി. അതിലേക്കും എന്‍ട്രി ഇതുപോലെ വേള്‍ഡ്‌ ചെയ്തു പിടിപ്പിച്ച ഒരു വലിയ എണിയിലൂടെ തന്നെ.
ഡ്രസ്സ്‌ ഒക്കെ ഇട്ടു ബോട്ടില്‍ കേറി നമ്മടെ സീനിയെഴ്സ്‌ നെ പോയി പരിചയപ്പെട്ടു..
"അല്ല ചേട്ടാ.. എന്താ നമ്മടെ ജോലീടെ സ്വഭാവം ??"
"നിനക്ക് വെള്ളം കോരാന്‍ അറിയാമോ ??"
"ഉം.."
ഒരു പാട്ടയും കയറും എടുത്തു തന്നിട്ട് സീനിയര്‍ എന്‍റെ വര്‍ക്ക്‌ കാണിച്ചു തന്നു.
"ആ വല്യ ബോട്ടില്‍ നിന്ന് കൊണ്ട് കായലിലെ വെള്ളം കോരണം. എന്നിട്ട് ദോണ്ടെ അവിടെ ബോട്ടിനകത്ത് ഗാസ് കട്ടിംഗ് നടക്കുന്നുണ്ട്.
അതിന്‍റെ താഴെ പോയി നിക്കണം. എങ്ങാനും തീ പൊരി താഴെ വീണാല്‍ അപ്പൊ വെള്ളം ഒഴിക്കണം.."
പിന്നെ ഒരു എക്സ്ട്ടിങ്ങ്വിഷറും ഒരു പായ്ക്കറ്റ് DCP പൌഡറും തന്നു.
പിന്നെ ഒരു ഉപദേശവും:
"ഒരുപാട് കേബ്ലിംഗ് പോയിട്ടുള്ളതാ ഈ റൂമിലൂടെ .
വയറില്‍ തീ പിടിച്ചാ ഈ പാക്കറ്റ്‌ പൌഡര്‍ വാരി എറിയണം..
വല്ലാതെ കത്തിയാല്‍ മാത്രം എക്സ്ട്ടിങ്ങ്വിഷര്‍ ഉപയോഗിച്ചാ മതി... റീ ഫില്ലിംഗ് ചെലവ് കുറയ്‌ക്കാലോ.. യേത്.. "
എലിപ്പെട്ടി പോലത്തെ ഒരു കുടുസുമുറി.
അതിനു മുകളില്‍ നിന്ന് ഗ്യാസ്‌ കട്ടിംഗ്.
താഴെ ഞാന്‍ ഒറ്റയ്ക്ക്..

തീ പിടിച്ചാല്‍ ഇറങ്ങി ഒടാനോന്നും പറ്റില്ല. പുകക്കുഴല്‍ പോലെ ഒരു എക്സിറ്റ് മാത്രേ ഉള്ളൂ..
ഒക്കെ കേട്ടപ്പോഴേ വയറു കത്താന്‍ തുടങ്ങി..

.
.
.
പൌഡര്‍ എറിഞ്ഞില്ലേ എന്ന് ചോദിക്കണ്ട. കത്തിയത് എന്‍റെ വയറാ...
**************************************************
രാത്രി വീട്ടീന്നു കോള്‍...
അമ്മയാണ് സംസാരിച്ചത്.
"മോനെ മുല്ലപ്പെരിയാര്‍ ദിപ്പോ പൊട്ടും ന്നാ പി ജെ ജോസപ്പ്‌ വരെ പറയണേ.. നീ ജോലി നിര്‍ത്തി ഇങ്ങു പോരെ ഡാ.. അമ്മയ്ക്ക് നിന്നെ കാണണം. "
"ഹോ!! വല്യ ശല്യായല്ലോ.. ദേ ഞാന്‍ വരാം.. പിന്നെ ഒരു കാര്യം പറഞ്ഞേക്കാം.. ഇനിയെങ്ങാനും വേറെ ജോലി കിട്ടാതെ വീട്ടില്‍ ഇരിക്കുമ്പോ ചുമ്മാ അതുമിതും പറഞ്ഞു വന്നേക്കരുത് . ഞാന്‍ നാളെ തന്നെ വരാം.. ഹും.. "
ചുളുവില്‍ ഒരു എഗ്രിമെന്‍റ് പാസാക്കി ഞാന്‍ പിറ്റേന്ന് തന്നെ വണ്ടി കയറി.

നേരത്തെ എഴുന്നെല്‍ക്കാത്തത് എന്ത് കൊണ്ട് ??

പതിനൊന്നുമണിക്ക് പല്ല് തേയ്ച്ചാല്‍ എന്തെ വെളുക്കൂല്ലേ??
വൈകി എണീക്കണ കാര്യം പറയുമ്പോ എല്ലാര്‍ക്കും കലിപ്പാ എന്നോട്..
നിങ്ങക്കൊക്കെ പറഞ്ഞാ മതിയല്ലോ..
ഒരു ദിവസം നേരത്തെ എണീറ്റത് കൊണ്ട് മാത്രമാണ് എന്‍റെ ജീവിതം തന്നെ മാറി പോയത്.
ദാ.. ഒരു അനുഭവക്കുറിപ്പ്..
************************
അഞ്ചാം ക്ലാസ് കഴിഞ്ഞുള്ള വേനലവധി. ഞാനും ന്‍റെ ചേട്ടനും കൂടി ഒരുമിച്ചാണ് എന്നും കിടന്നുറങ്ങുന്നത്.
ചേട്ടന്‍ പണ്ടേ പൊട്ട പഠിപ്പാ... എത്ര വൈകി കിടന്നാലും നേരത്തെ എണീക്കും പഹയന്‍.
എണീക്കുന്നതില്‍ എനിക്ക് പരാതിയൊന്നും ഉണ്ടായിട്ടല്ല. പ്രശ്നം എന്താന്നു വച്ചാല്‍ ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും കൂടെ പുതയ്ക്കാന്‍ എടുത്താ പൊങ്ങാത്ത ഒരു വല്യ കമ്പിളി പുതപ്പുണ്ട്.
കിടക്കാന്‍ നേരത്ത് നല്ല വൃത്തിയില്‍ മടക്കി വച്ചിട്ടുണ്ടാകും. പക്ഷെ പുലര്‍ച്ചെ ആകുമ്പോ കാബൂളിവാലയിലെ ജഗതീം ഇന്നസെന്‍റും ചെയ്യണ പോലെ അങ്ങോട്ടും ഇങ്ങോട്ടും വലിച്ച് പറിച്ചു ആകെ അലങ്കോലമായിട്ടുണ്ടാകും.
അവസാനം എണീക്കുന്ന ആളുടെ ഡ്യൂട്ടിയാണ് ഈ കമ്പിളി പുതപ്പ് മടക്കി വെക്കല്‍. അതായത് എന്‍റെ പണി എന്ന് പ്രത്യേകം പറയണ്ടല്ലോ.
ചിന്തിക്കണം ഒരു പത്തു വയസുകാരന്‍ പയ്യനെ കൊണ്ടാണ് ഈ കഠിന ജോലി ചെയ്യിക്കുന്നത്.
ഒരിക്കലെങ്കിലും ഈ പണ്ടാരം മടക്കുന്ന ബുദ്ധിമുട്ട് ചേട്ടനും ഒന്നറിയണം എന്നു ഞാന്‍ തിരുമാനിച്ചു.
സാധാരണ അമ്മയുടെ കുറ്റിചൂല് കൊണ്ടുള്ള നില്‍പ്പാണ് ദിവസവും കാണാറ്..
നിങ്ങള് കരുതും എണീറ്റ പാടെ നീയെന്തിനാ മുറ്റത്ത് ഇറങ്ങി നില്‍ക്കുന്നെ എന്ന്.
അമ്മ മുറ്റമടിക്കാനല്ല സുഹൃത്തുക്കളെ എന്നെ അടിക്കാനാണ് കുറ്റിചൂലെടുക്കുന്നത്. 

അങ്ങനെ അന്ന് ഞാന്‍ ആദ്യമായി ചേട്ടനേക്കാള്‍ നേരത്തെ എണീറ്റു..
അന്നായിരിക്കണം പ്രഭാത സൂര്യന്‍റെ ഭംഗി ഞാന്‍ ആദ്യമായി ആസ്വദിക്കുന്നത്.
ആഹാ.. എന്ത് രസം എന്ത് രസം..
ഉദയസൂര്യ പ്രഭയില്‍ ആര്‍മാദിക്കാന്‍ മുറ്റത്തേയ്ക്ക് ഇറങ്ങിയപ്പോഴുണ്ട് അടുത്ത വീട്ടിലെ ഹൈദര്‍ ഇക്കയുടെ സൈക്കിള്‍ റോഡില്‍ ഇരിക്കുന്നു..
മനസ്സില്‍ ഒരഞ്ചാറ് ലഡ്ഡു ഒരുമിച്ചു പൊട്ടി.
സൈക്കിള്‍ ചവിട്ടാന്‍ പഠിച്ചു വരുന്നവന്, അതും സ്വന്തമായി ഒരു സൈക്കിള്‍ ടയര്‍ മാത്രമുള്ളവന് ഒരു സൈക്കിള്‍ ഇങ്ങനെ എന്നെ എടുത്തോ എന്നെ എടുത്തോ എന്ന് പറയാതെ പറഞ്ഞു ഇരിക്കണ കാണുമ്പോ തോന്നുന്ന എല്ലാര്‍ക്കും തോന്നണ ആ ലത് ഇല്ലേ.. ആ ലത് എനിക്കും തോന്നി.
എന്നെക്കാളും വല്യ സൈക്കിളില്‍ കയറി ഞാന്‍ ചെങ്കല്ല് വിരിച്ച റോഡിലൂടെ ചവിട്ടി.. സീറ്റിലേക്ക്‌ ഇരുന്നാല്‍ പെടലിലേക്ക് കാലെത്തില്ല. എന്നുകരുതി സീറ്റില്‍ ഇരുന്നു ചവിട്ടാതിരിക്കുന്നതെങ്ങനെ..
കയറി ഇരുന്നു.. ആഹാ.. എന്ത് സുഖം എന്തൊരു സുഖം... എന്നിട്ടും പൂതി തീര്‍ന്നില്ല.
ചെങ്കല്‍ റോഡില്‍ എട്ടിടാന്‍ ഒരു സാഹസിക ശ്രമം. എല്ലാ ഫ്രീക്കന്മാരുടെ സൈക്കിളിനും ബ്രേക്ക്‌ കാണില്ല എന്ന നഗ്ന സത്യം മനസിലാക്കും മുന്‍പേ ഞാന്‍ സ്പൈഡര്‍ മാനായി. വപ്പത്തണ്ട് പോലത്തെ എന്‍റെ കൈ ഒടിഞ്ഞു രണ്ടു പീസായി..
പിന്നെ രണ്ടു ദിവസം ഹോസ്പ്പിറ്റല്‍ അത് കഴിഞ്ഞു ഒന്നര മാസം എന്‍റെ വലതുകൈക്കുഞ്ഞിനെ തൊട്ടില് കെട്ടി താലോലിച്ചു നടക്കേണ്ടി വന്നു.
കരാട്ടെ പഠിച്ചു ബ്ലാക്ക്‌ ബെല്‍റ്റ്‌ നേടണം എന്ന എന്‍റെ ജീവിതാഭിലാഷത്തിനു തിരശീല വീണത്‌ ദിങ്ങനെ
അച്ഛന്‍: "മോന് ബ്ലാക്ക് ബെല്‍റ്റ്‌ അച്ഛന്‍ ഇന്ന് തന്നെ വാങ്ങി തരാം... പിന്നെ കരാട്ടെ കൂടെ പഠിക്കാന്‍ പോയിട്ട് ഇനീം എല്ലിന്‍റെ എണ്ണം കൂട്ടണ്ട. ഒടിയുമ്പോ ഒടിയുമ്പോ പശ വെച്ച് ഒട്ടിക്കാന്‍ പറ്റണ സാധനല്ല ഈ കയ്യ്"
ഇനി നിങ്ങള് പറ.. ഞാന്‍ വൈകി എണീക്കുന്നത് ഒരു തെറ്റാ ???

2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച

കുരുത്തക്കേട്സ് ..

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് ഫെബ്രുവരി മാസത്തിലെ ഏതോ ഒരു  മുടിഞ്ഞ ദിവസം

"ഡാ പിള്ളാരെ.. തീ കൊണ്ട് കളിക്കണ്ട്രാ.. "

അടുക്കളയില്‍ നിന്നും ഗീത ചേച്ചി ഉറക്കെ വിളിച്ചു പറഞ്ഞു .
.
.
.


ഓ സില്ലി ഉപദേശംസ് .. ആര്‍ക്കു വേണം..
.
.

വിശാലമായി കിടക്കുന്ന പറമ്പിലെ ഉണങ്ങിയ മാവില മുഴുവനും കത്തിക്കാനുള്ള  തയ്യാറെടുപ്പിലായിരുന്നു ഞങ്ങള്‍ ..

ഞങ്ങള്‍ എന്ന് പറഞ്ഞാ  ഒപ്പം രണ്ടു കുരുത്തം കെട്ടവന്മാര്‍ കൂടി ഉണ്ടായിരുന്നു .

ഗിരീഷും ഗൌതുവും ..

എന്‍റെ ബാല്യകാല സഖന്‍സ്‌..

ഇവന്മാരുടെ അമ്മവീട്ടില്‍ ആണ് കലാ പരിപാടി ..

പ്ലാസ്റ്റിക്  കവര്‍  കത്തിച്ചാല്‍ തീ  നെയ്യുരുകി വീഴും പോലെ തുള്ളികള്‍ ആയി വീഴും.

അങ്ങനെ കത്തിക്കാന്‍ നല്ല രസമാണ് ..

എന്‍റെ വലിയ കണ്ടെത്തലിന് സഖന്മാരുടെ സപ്പോര്‍ട്ട് കൂടിയായപ്പോള്‍ അതങ്ങു പ്രയോഗികമാക്കുന്ന തിരക്കില്‍ ആയിരുന്നു ഞങ്ങള്‍ ..
.
.

കൊന്നവടിയില്‍ പ്ലാസ്റ്റിക്‌ കവര്‍ ചുറ്റി തീ കൊളുത്തിയിട്ടു കൂടിക്കിടക്കുന്ന ചവറു കത്തിച്ചു രസിക്കുകയാണ് ഞങ്ങള്‍.

ഇതിനിടയില്‍ വടി പുറകില്‍ പിടിച്ചു എന്താണ്ടോ ഉടായിപ്പ് ആലോചിച്ചു
നിന്ന ഗൌതു തന്‍റെ  പുറകു വശത്തു നിന്ന് ചൂട് കൂടുതല്‍
അനുഭവപ്പെടാന്‍ തുടങ്ങിയപ്പോഴാണ് തിരിഞ്ഞു നോക്കുന്നത് .


വിറകു പുര മേയാന്‍ വാങ്ങി അടക്കി വച്ചിരുന്ന ഓലക്കെട്ടുകളില്‍  തീ പിടിച്ചതാ.

രണ്ടാള്‍ പൊക്കത്തില്‍ തീ യാളി ..
കപ്പ് കൊണ്ട് വെള്ളം കോരിയൊഴിച്ചിട്ടോന്നും ഒരു രക്ഷയുമില്ല..
ആളു കൂടും എന്ന് തോന്നിയതോടെ ഞാന്‍ വലിഞ്ഞു..


അന്ന് നമ്മള് ഫയര്‍ ആന്‍ഡ്‌ സേഫ്റ്റി ഒന്നും പഠിച്ചിട്ടില്ലലോ . അതോണ്ട്  സ്വന്തം സേഫ്റ്റി മാത്രേ നോക്കിയുള്ളൂ .. 


വീട്ടില്‍ പോയി ചൂടു പാലുംവെള്ളം മോന്തിക്കൊണ്ടിരിക്കുന്ന നേരത്ത് അച്ഛന്‍ ഓടിപ്പാഞ്ഞു വന്നു..

മിക്സ്ചര്‍ പാക്കറ്റ്‌ ഉപേക്ഷിച്ച് എനിക്ക് ഓടാന്‍ സമയം കിട്ടിയില്ല. അതിനു മുന്‍പേ എല്ലാം കഴിഞ്ഞു ..


 90 decibel നും ഉച്ചത്തില്‍ കരയാന്‍ തുടങ്ങിയപ്പോഴാണ് തല്ല് നിര്‍ത്തിയത് ..

ശബ്ദമലിനീകരണനിയന്ത്രണം.. 

***************************


അരമുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞു .

ഈ സംഭവത്തോടെ സഖന്മാരോട് തല്‍ക്കാലം സുല്ല് പറഞ്ഞു അടുത്ത പടയുമായി തൊട്ടടുത്ത തറവാട്ടമ്പലത്തിലെ പൂരം കാണാന്‍ പോയി ..

 വെടിക്കെട്ടിന് സമയം അടുക്കുന്നു .. ഒരുപാട് കദനക്കുറ്റികള്‍ നിരത്തി വച്ചിട്ടുണ്ട് ..

അങ്ങനെ ഒരുപാട് എന്ന് പറഞ്ഞാ ഒരു കണക്ക് ആവില്ലല്ലോ. കൃത്യം എത്രയെണ്ണം എന്നറിയണം ..

നേരെ അതിനരികിലെക്ക് ചെന്നു..

 കണക്ക് പഠിപ്പിച്ച ബീന ടീച്ചറെ മനസ്സില്‍ ധ്യാനിച്ച്‌  എണ്ണാന്‍ തുടങ്ങി . .
.
.
ഒന്ന് .. രണ്ട്.. മൂന്ന്... 

ഇടയ്ക്കു പുറകില്‍ നിന്നും ഒരു ശബ്ദം..
.
.
.
ദാണ്ടെ നില്‍ക്കുന്നു വില്ലന്‍.. സോറി അച്ഛന്‍..

പിന്നെ സൂപ്പര്‍ സീന്‍ ആയിരുന്നു ..

പടയപ്പയിലെ രജനീകാന്തിനെ പോലെ അച്ഛന്‍..

 അതിലെ കുതിരയെ പോലെ ഞാന്‍..

പക്ഷെ ചാട്ടയ്ക്ക് പകരം പച്ചീര്‍ക്കില്‍ ആയിരുന്നു എന്ന് മാത്രം..

അമ്പലപ്പറമ്പ് മുതല്‍ വീട് വരെ ഓടിച്ചിട്ട്‌ തല്ലി..
****************************

അതേ അമ്പലത്തില്‍ ഇക്കഴിഞ്ഞ പൂരത്തിന് ഇതൊക്കെ ഓര്‍ത്തുകൊണ്ട് നില്ക്കുമ്പോഴുണ്ട് ഒരു ചികിട് പയ്യന്‍ കദനക്കുറ്റികള്‍ എണ്ണിക്കൊണ്ട് നടക്കുന്നു ..

ഒന്ന്.. രണ്ട്.. മൂന്ന്... 

******************************


ലോകം എത്ര വികസിച്ചാലും കാലം എത്ര മാറി മറിഞ്ഞാലും "ഈ വക കുരുത്തം കെട്ടവന്മാര്" എന്നും കാണും.. എവിടെയും.. 

2014, ഫെബ്രുവരി 3, തിങ്കളാഴ്‌ച

കൊട്ടേഷന്‍

രംഗം 1:


സമയം 9.30AM

പതിവ് പോലെ കൃത്യ സമയത്ത്  ഓഫീസ്‌ തുറന്നു സാറിന്‍റെ  കാബിനിലെ കൃഷ്ണ വിഗ്രഹത്തിനു മുന്‍പില്‍ വിളക്ക് തെളിയിച്ചു തട്ടില്‍ നിന്നും ഒരു നുള്ള് ഭസ്മം നെറ്റിയില്‍ തൊട്ടു  പ്രാര്‍ത്ഥന തുടങ്ങി.
 ആദ്യത്തെ ഒന്നര പേജ് പരാതികള്‍ക്ക്‌ ശേഷം അടുത്തത് ഇന്നത്തെ  സുപ്രധാന ആവശ്യങ്ങളുടെ പേജ് കണ്ണടച്ച് വായിച്ചു  ..

അതില്‍ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം ഇതായിരുന്നു .

"ഭഗവാനെ ഇന്ന് സാറിന്‍റെ എറണാകുളം യാത്ര ട്രെയിനില്‍ ആകരുതേ ..
സ്വന്തം കാറെടുത്ത് പോകാന്‍ അദ്ദേഹത്തിനു മനസുണ്ടാകണേ .."

മറ്റൊന്നും കൊണ്ടല്ല  . തൃശൂരില്‍ നിന്നും എറണാകുളം വരെയുള്ള രണ്ടു മണിക്കൂര്‍ യാത്രയില്‍  ഒരു നാല്പതു തവണയെങ്കിലും ഉള്ള വിളി നേര്‍ പകുതിയായെങ്കിലും കുറയണമെങ്കില്‍ അദ്ദേഹം സ്വന്തം വണ്ടിയോടിച്ചു തന്നെ പോകണം.. "

ആദ്യത്തെ പാര (ഗ്രാഫ് ) വായിച്ചു ആശ്ചര്യ ചിഹ്നത്തില്‍ വിരലമര്‍ത്താനും അന്തം വിട്ടിരിക്കുന്ന സ്മൈലി കമന്റാനും വരട്ടെ പ്രിയ സുഹൃത്തുക്കളെ..


ഇതൊന്നും ചെയ്യുന്നത് ഞാനല്ല. ഞങ്ങളുടെ ഓഫീസിലെ ഫ്രണ്ട്‌ ഓഫീസ്‌ സ്റ്റാഫ്‌ ശ്രുതി . അവള്‍ക്ക്‌ ജോലി ഒഴിഞ്ഞ സമയമില്ല.

മുന്‍പ്‌ എപ്പോഴും സര്‍ ചീത്ത പറയുന്നത് ഓര്‍ത്ത്‌ ടെന്‍ഷന്‍ ആയിരുന്നു. പക്ഷെ ഇപ്പൊ അവള്‍ടെ കാര്യത്തില്‍ സാറിനു ആണ് ടെന്‍ഷന്‍.

 ചീത്ത പറയാന്‍ വാ തുറക്കും മുന്‍പേ അവള്‍ രണ്ട് ലിറ്റര്‍ കണ്ണീരോഴുക്കും. അതോടെ സാറ് ഫ്ലാറ്റ്‌.



അതേ സമയം തൃശൂരില്‍ നിന്നും ഏതാണ്ട് ഇരുപത്തിമൂന്നു കിലോസ്‌ അകലെ തൊയക്കാവ് എന്ന ഗ്രാമത്തിലെ ഒരു കൊച്ചു വീട്ടില്‍ ഇന്നലെ എവിടെയോ മറന്നു വെച്ച ബ്രഷ് തിരഞ്ഞു നടക്കുകയായിരുന്നു കഥാ നായകന്‍ ..

 ഒടുവില്‍,
 പുറത്തെ ഗോവണിയില്‍ നിന്നും കണ്ടു കിട്ടിയ ആ ബ്രഷില്‍ അല്പം പേസ്റ്റെടുത്തു ചറപറ തേച്ചുകൊണ്ട്  അടുത്ത അധ്യായത്തിലേക്ക് കാലെടുത്തു വച്ചപ്പോഴാണ് അവന് ആ ക്ലോസറ്റ്‌ മോറന്‍ എം ഡി യെ ഓര്‍മ്മ വന്നത് ..

തൃശൂരിലെ പ്രമുഖ ധനകാര്യ സ്ഥാപനത്തിലെ എം ഡി. ശ്രീ @!#$@#%#$^%


ഒരു പ്രത്യേക സ്വഭാവമാണ് കക്ഷിക്ക്‌ .
ചില നേരത്ത് ബാലരമയിലെ പുട്ടാലുവിനെ പോലെ  "ബുഹുഹാഹാ" എന്ന് ചുമ്മാ ഇരുന്നു ചിരിക്കുന്നത് കാണാം..
ചിലപ്പോ  ഏനാമാവ് ബണ്ടിലെ ഷട്ടര്‍  പോലെ  വാ പകുതിയടച്ച്‌ കാബിനിലെ റോളിംഗ് ചെയറില്‍ ഇരുന്നു ഉറങ്ങുന്നുണ്ടാകും.. അതുമല്ലെങ്കില്‍  മുടിഞ്ഞ ഗൌ ആണ് ..

അങ്ങേരുടെ ആ വായ്  ഓര്‍മ്മ വരുമ്പോഴാണ് പല്ല് തേയ്ക്കുന്നത്‌ നമ്മുടെ ആരോഗ്യത്തിനു മാത്രമല്ല മറ്റുള്ളവരുടെ ആരോഗ്യത്തിനും നല്ലതാണ് എന്ന ചിന്ത വരുന്നത് തന്നെ.


കുറെ നാളായി ഈ ഗഡിക്ക് ഒരു കൊട്ടേഷന്‍ കൊടുക്കാന്‍ ഞാന്‍ തക്കം പാര്‍ത്തു നടക്കുന്നു.

തല്ലാനല്ലട്ടാ  .. മ്മടെ സീ സീ ട്ടീ വി ടെ കൊട്ടേഷനാ ..  ഏതാണ്ട് പത്തോളം ബ്രാഞ്ചുകള്‍ ഉണ്ടേ.. കിട്ടിയാല്‍ കോളാ ..

കഴിഞ്ഞ ആഴ്ച പോയപ്പോ ഈയാഴ്ച വരാന്‍ പറഞ്ഞു. ഇന്ന് എന്തായാലും പോയെ പറ്റൂ..


ഉടന്‍ കട്ടിലില്‍ നിന്നും സാംസനെ എടുത്തു രണ്ട് തോണ്ട്.
 മൂന്നാമത്തെ റിങ്ങില്‍  ശ്രുതി ഫോണ്‍ എടുത്തു


"ശ്രുതീ... ഗുഡ്‌ മോണിംഗ് "


"ഓ നല്ല വാക്കായി അത് മാത്രല്ലേ ഉള്ളൂ.. നീ പണി തരാന്‍ വിളിച്ചതാവും.." 



"ഗൊച്ചു ഗള്ളീ മനസിലായല്ലേ.. 

ഇതങ്ങനെ വല്യ പണിയൊന്നുമില്ല ന്നേ  . ഞാന്‍ ഒരു കൊട്ടേഷന്‍ തയ്യാറാക്കി ഡസ്ക്ടോപ്പില്‍ സേവ് ചെയ്തു വച്ചിട്ടുണ്ട്. അത് ഇപ്പൊ തന്നെ പ്രിന്‍റ് എടുത്ത് ഒരു എന്വലപ്പില്‍ ആക്കി അഡ്രസ്‌ എഴുതി വെക്കണം. എനിക്ക് വന്നിട്ട് നൂറു കൂട്ടം പണിയുള്ളതാ. അതോണ്ടാ.. അല്ലേല്‍ ഞാന്‍ തന്നെ ചെയ്തേനെ"


"പോടാ എനിക്കിവിടെ ഒരു ലോഡ്‌ പണി തന്നിട്ടാ അങ്ങേരു എറണാകുളം പോകുന്നെ.. അതിനിടയിലാ ഇത്." 


"പ്ലീസ്‌ ഡീ.. ഞാന്‍ വരുമ്പോ ലേറ്റാകും..
 ഇപ്പൊ ഒരു കസ്റ്റമരെ വെയ്റ്റ്‌ ചെയ്തിരിക്ക്യാ... അതോണ്ട..

 ഇത് സിമ്പിള്‍ അല്ലെ.. 

ഡസ്ക് ടോപ്പിലെ ആ  ഫയല്‍ തുറക്കുന്നു, 

കണ്ട്രോള്‍ പി അമര്‍ത്തുന്നു,

 എന്‍റര്‍ അടിക്കുന്നു ... 

പ്രിന്‍റ് എടുത്തു മടക്കി എന്വലപ്പില്‍ ആക്കി അഡ്രസ്‌ എഴുതുന്നു.. 

അത്രേ ഉള്ളൂ.  

നിന്‍റെ കയ്യക്ഷരത്തില്‍ എഴുതിയാ പിന്നെ സംഗതി നമുക്ക്‌ തന്നെ കിട്ടും ന്നെ.. അതോണ്ടല്ലേ.. പിന്നെ പ്രിന്‍റ് കമ്പനി ലെറ്റര്‍ പാഡില്‍ തന്നെ എടുക്കണേ.." 



"മതീ ഡാ സുഖിപ്പിച്ചത്.. ആ റോയ്‌ കാലത്തെ തന്നെ തിരക്കിട്ട്  എന്താണ്ടോക്കെയോ നോക്കി പ്രിന്‍റ് എടുക്കുന്നുണ്ട്.. അത് കഴിഞ്ഞിട്ട് മതിയാ ?"


"ഏയ്‌. ഇത് ആദ്യം ചെയ്യ് ..  അവന്‍ ആ  ഇന്‍റര്‍കോം ന്‍റെ പ്രോഗ്രാം പ്രിന്‍റ് എടുത്തു വക്കുന്നതാകും. എല്ലാരോടും ഓരോ പ്രോഗ്രാം ഗൈഡ്‌ കയ്യില്‍ വെക്കാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. ഇനി സൈറ്റില്‍ പോയി പ്രോഗ്രാം ചോദിച്ചു എന്നെ ആരും ബുദ്ധിമുട്ടിക്കാന്‍ വരരുതല്ലോ.."



"ഓ അല്ലേലും നാട്ടിലെ പ്രോഗ്രാംസ് അല്ലാതെ ഇന്റര്‍കോം ന്‍റെ പ്രോഗ്രാം  അറിയാന്‍ നിന്നെ വിളിച്ചിട്ട് ഒരു കാര്യോല്യ..." 

ഹും.. കാര്യം നടക്കേണ്ടത് എന്റെയല്ലേ അതോണ്ട് മറുപടി ഒന്നും പറയാതെ  ഒരു വളിച്ച ചിരി പാസാക്കി ഞാന്‍ ഫോണ്‍ വച്ചു..



*************************
രംഗം  രണ്ട്  
*************************


ധനകാര്യ സ്ഥാപനത്തിന്‍റെ തലയാപ്പീസ് .

"സര്‍.... 

ഗുഡ്‌ ആഫ്റ്റര്‍ നൂണ്‍.. ഞാന്‍ .."



"ആ മനസിലായി. കാമറയുടെ ലെ... ഇങ്ങനെ റേറ്റ്‌ ഇട്ടാ മ്മക്ക് താങ്ങൂല  മോനെ "

"പുതിയ കൊട്ടേഷന്‍ കൊണ്ട് വന്നിട്ടുണ്ട് സര്‍ " 

"ഉം.. "


എന്വലപ്പില്‍ നിന്നും വൃത്തിയായി മടക്കിയ കൊട്ടേഷന്‍ അയാള്‍ പുറത്തെക്കെടുത്തു .. കട്ടിക്കണ്ണടയിലൂടെ അതിലേക്ക് അതീവ ശ്രദ്ധയോടെ നോക്കി...

റേറ്റ്‌ അല്‍പ്പം കുറച്ചാ ഇട്ടിരിക്കുന്നെ. ഇങ്ങേരു എന്തായാലും വില പേശും എന്നറിയാവുന്നത് കൊണ്ട് തന്നെ മുന്‍പ്‌ കൊടുത്ത വില ലേശം കത്തി ആയിരുന്നേ .



"സര്‍.. 

വില നമ്മള്‍ കഴിഞ്ഞ ആഴ്ച സംസാരിച്ചത് പ്രകാരം കുറച്ചു തന്നെയാണ് ഇട്ടിരിക്കുന്നത്. വളരെ ചെറിയ മാര്‍ജിനില്‍ ആണ് ചെയ്യുന്നത് സര്‍ ..

 എല്ലാ ബ്രാഞ്ചസിലും  ചെയ്യുന്ന സ്ഥിതിക്ക്... "


ഞാന്‍ പറഞ്ഞു തീരും മുന്‍പേ ക്ലോസറ്റ് വായന്‍ ഷട്ടര്‍ തുറന്നു... ഉറക്കെ അട്ടഹസിക്കാന്‍ തുടങ്ങി.


ങേ!! വില കണ്ടാല്‍ മാക്സിമം തല കറങ്ങും എന്നതിനപ്പുറം വട്ടായി ചിരിക്കുന്നത് ആദ്യമായാ ഞാന്‍ കാണുന്നെ.. ഈ ചിരിയില്‍ സ്ട്രോങ്ങ്‌ റൂമിലിരിക്കുന്ന അലാം അടിക്കുമോ എന്തോ ..

 ഞാന്‍ ഉള്ളില്‍ ചിരിച്ചു .

ചിരിയുടെ ബ്രേക്ക്‌ ബ്രോക്ക് ആയതിനാലാവണം അയാള്‍  മാനേജരെ മാടി വിളിച്ചു..



"ഡോ ജോസെ.. നീയീ കൊട്ടേഷന്‍ കണ്ടാ.. മ്മക്ക് ഡിസ്കൌണ്ട് ചെയ്തു തരാന്ന് പറയുന്നുണ്ട്രാ... "


ചിരിക്കിടയില്‍ അയാളത് പറഞ്ഞൊപ്പിച്ചപ്പോ ശ്വാസം മുട്ടിയത്‌ എനിക്കായിരുന്നു .

ആ പേപ്പര്‍ മാനേജര്‍ക്ക്‌  നീട്ടിക്കൊണ്ട് അയാള്‍ ചിരി തുടര്‍ന്നു ...


ആദ്യം ഒരു അമ്പരന്നെങ്കിലും ചിരിയുടെ കാര്യത്തില്‍ എം ഡി യെ കടത്തി വെട്ടുന്ന തെണ്ടി ആയിരുന്നു ജോസ്‌ ..

 മാനേജരില്‍ നിന്നും കൊട്ടേഷന്‍ പേപ്പര്‍  മറ്റു ഭൂതഗണങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു.. അവിടെ കൂട്ടച്ചിരിയായി.. ഏതാണ്ട് ഫ്രണ്ട്സ്‌ സിനിമയിലെ പോലെ ..

എ സി യുടെ കുളിരിലും ചെറുതായി വിയര്‍ക്കുന്നുണ്ടോ ???

എന്തോ എവിടെയോ പാളി എന്ന് മനസിലായതോടെ  ഒന്നും പറയാന്‍ നില്‍ക്കാതെ ഞാന്‍ തിരികെ നടന്നു.. പോകും വഴി വാതില്‍ക്കല്‍ വച്ച് ആ മാനേജര്‍ കൊട്ടേഷന്‍ എനിക്ക് തിരികെ തന്നു.

"ഞങ്ങള്‍ക്ക്‌ വീട്ടിലും വച്ച് തരണേ"
 ആപ്പീസിലെ  ക്ലര്‍ക്കികള്‍ രംഭയും തിലോത്തമയും രണ്ടു കപ്പ്  ചിരി മിക്സ് ചെയ്തു  കമന്റടിച്ചു   .

"ഉം.. നിനക്കൊക്കെ വീട്ടിലെ ബാത്ത് റൂമില്‍ വച്ച് തരാമെടീ"
 എന്ന് ഞാന്‍ ഉറക്കെ വിളിച്ചു  പറഞ്ഞു ..

ബട്ട്‌ നാവു പണി മുടക്കിയത് കൊണ്ട് ശബ്ദം പുറത്തേക്ക് വന്നില്ല .



ശര വേഗത്തില്‍ പുറത്തു കടന്നു ആ പേപ്പര്‍ തുറന്ന ഞാന്‍ ഒരു നിമിഷം സ്തബ്ധനായി ..


"മൈ ലോര്‍ഡ്‌ ഡിങ്ക !! വാട്ട് ഈസ്‌ ദിസ്‌ ????"



ഹെഡിംഗ് : തലശ്ശേരി ദം ബിരിയാണി .
_____________________________________


വേണ്ട സാധനങ്ങള്‍:
____________________

 ..............
....................
....................
..................
..........................

ഉണ്ടാക്കുന്ന വിധം:
____________________

............................
.........................
.......................


***********************************
ഫ്ലാഷ് ബാക്ക് :
***********************************

 സമയം 9.40AM

നെറ്റിലെ ഏതോ സൈറ്റില്‍ കയറി ഓരോ ഫുഡ്‌ റെസിപ്പീസ് പ്രിന്‍റ് എടുക്കുകയായിരുന്നു ഓഫീസിലെ പുതിയ ടെക്നീഷ്യന്‍  മിസ്റര്‍ റോയ്‌ .

അതിനിടയില്‍ എ ഫോര്‍ ഷീറ്റ് തീര്‍ന്നതിനാല്‍ പ്രിന്‍ററില്‍   ദം ബിരിയാണിയുടെ റെസിപ്പീ വെയ്റ്റിംഗ് ലിസ്റ്റില്‍ കിടന്നു ..

അവനെ എങ്ങോട്ടോ എന്താണ്ടോ സൈറ്റിലേക്ക് വര്‍ക്കിനു വിട്ടു നമ്മുടെ കഥാ നായിക ലെറ്റര്‍ പാഡില്‍ നിന്നും പേപ്പര്‍ എടുത്തു വച്ചു കൊട്ടേഷന്‍ പ്രിന്‍റ് കൊടുത്തു .

ആദ്യം ക്യൂവില്‍ നിന്ന ദം ബിരിയാണി ആദ്യം പോന്നു. ബാക്കി ചിന്തനീയം ..


ശുഭം
 ***

2014, ജനുവരി 31, വെള്ളിയാഴ്‌ച

ന്യൂ ജെന്‍

കഴിഞ്ഞ ജന്മദിനത്തിന്റെ അന്ന് ..

വെര്‍തെ ഓര്‍മ്മകള്‍ അയവിറക്കാം എന്ന നിഷ്കളങ്കമായ ചിന്തയിലാണ് മുന്‍പ്‌ പഠിച്ച ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ ഏരിയയില്‍ ഒന്ന് കറങ്ങാന്‍ പോയത് . 

"ഹേ ...... പീ .............. ബേ .... ഡേ.. ബ്രോ .. "

പെട്ടെന്നൊരു ന്യൂ ജെന്‍ അശരീരി .. 

തിരിഞ്ഞു നോക്കിയപ്പോ കണ്ടത് അതിഫീകര കാഴ്ച ..

ഒരു നത്തോലി ചെക്കന്‍

കാലില്‍ കാന്‍വാസ് ഷൂ .. അതും പച്ച . നല്ല മഞ്ഞ പാന്‍റ്സ് .. പശു നക്കിയ പോലത്തെ മുടി.

ബ്ലാക്ക്‌ ടീഷര്‍ട്ടില്‍ ഒരു മാതിരി ഡിസൈന്‍

പിന്നേ അതിനിടയില്‍ വെളുത്ത കൂട്ടക്ഷരത്തില്‍ എഴുതിയത് വായിച്ചപ്പോ കിളി പാറി

"F***********K YOU"

പിന്നൊരു കൈ ചിഹ്നവും ..

അതെങ്ങനാന്നു പറയണ്ടല്ലോ ..

"നീയേതാടാ ??"

"എന്തൂട്ട് ചോദ്യ ബ്രോ .. ഞാന്‍ ബ്രോ ന്‍റെ എഫ് ബി ഫ്രണ്ട്‌ അല്ലെ .."


"എഹ് !!! യേത് ??"

"എന്നെ മനസിലായില്ലേ ?? ഞാന്‍ ________ശങ്കര്‍ . പള്ളിക്കടവിനടുത്തുള്ള...

ആ ഷാരുഖ് ന്‍റെ ഫോട്ടോ പ്രൊഫൈല്‍ പിക് ആയിട്ട്... കണ്ടിട്ടില്ലേ . ബ്രോ ന്‍റെ എല്ലാ ഫോട്ടോയും ഞാന്‍ ലൈക്കാറുണ്ട്.. പിന്നെ സ്ടാട്ടസ് ഒക്കെ സൂപ്പറാ ട്ടാ .."

ഇടയ്ക്ക് അവനെന്നെ സുഖിപ്പിച്ചത് ഞാന്‍ കേട്ടില്ലെന്നു നടിച്ചു .

അല്‍പ സമയത്തെ ആലോചനയ്ക്ക് ശേഷമാ ആളെ പിടി കിട്ടിയത് . ചായക്കടക്കാരന്‍ ശങ്കുരുട്ടി ചേട്ടന്‍റെ താഴെയുള്ള മോന്‍ .

ശങ്കുരുട്ടി ചേട്ടന്‍ ശങ്കര്‍ ആയതെങ്ങനെ ??

ന്യൂ ജെന്‍ വിക്രിയകള്‍..

ഭാഗ്യം ന്തായാലും തന്തയെ മാറ്റിയില്ല..

മൂത്ത പെങ്കൊച്ച് ആരുടെയോ ഒപ്പം ചാടി പോയതില്‍ പിന്നെ ശങ്കുരുട്ടി ചേട്ടന് ആകെയുള്ളത് ഈ തല തെറിച്ചവന്‍ മാത്രാ.. അടുത്ത കാലത്തൊന്നും ഈ മോതലിനെ ഞാന്‍ കണ്ടിട്ടുമില്ല .

നല്ല സ്നേഹമുള്ള ചേട്ടനാ..
പണ്ട് ഈ പ്രായത്തില്‍ അച്ഛനോടൊപ്പം അവിടെ പുട്ടും പഴോം തട്ടാന്‍ പോകുമ്പോ ചായക്കടയില് ഇവന്‍ അമ്മേടെ ഒക്കത്ത് മൂക്കും ഒലിപ്പിച്ചോണ്ട് വല്യ വായില്‍ കാറുന്നുണ്ടാകും.

ഇവന്‍റെ ബ്രോ വിളി കേള്‍ക്കുമ്പോ അന്നേ ഒരു കുറ്റി പുട്ട് കുത്തി കേറ്റി കൊന്നാ മതിയാരുന്നു എന്ന് തോന്നിപ്പോയി .

"നീയെന്താടാ ഇവിടെ? "

"എന്‍റെ അമ്മേടെ വീട് ഇവിടാ.. ഇവിടെ നിന്നാ ഞാന്‍ പടിക്കണേ .."

"എത്രേലാ പ്പോ ??"

"എട്ടില് .."


"പ്രൊഫൈലില് നീ ഡിഗ്രീ ആണല്ലോ."

" ആ... അത് പിന്നേ.... ഒരു ഇതിനു .."

" ഉം."

"എവിടേയ്ക്കാ ഈ കോലത്തില് ?"

"അച്ഛന്‍റെ വീട്ടീ പോവാ .."

അപ്പോഴും എന്‍റെ നോട്ടം ആ ടീഷര്‍ട്ടില്‍ ആയിരുന്നു.

" എന്തൂട്ട്രാ നിന്‍റെ ഷര്‍ട്ടില് എഴുതീരിക്കണേ ?"

"അത്.. അത് ഇപ്പഴത്തെ ട്രെന്‍ഡ് അല്ലെ ബ്രോ .."


നിന്‍റെ @#$@#$% ലെ ട്രെന്‍ഡ്. 

എനിക്കങ്ങ് കലി കേറി ..

" ഉം.. കേറഡാ വണ്ടീല് .. നിന്നെ ഞാന്‍ കൊണ്ടാക്കാം വീട്ടില് .."

ചായക്കട എത്തുന്ന വരെ ഒന്നും മിണ്ടിയില്ല.

എന്തോ പന്തികേട് ചെക്കനും തോന്നിയിരിക്കണം.

രണ്ടു കൊള്ളിച്ചിട്ടു തന്നെ കാര്യം ..

" ശങ്കുരുട്ട്യെട്ടാ.. "

"ആ മോനെ, നിന്നെ കണ്ടിട്ട് കുറെ നാളായല്ലോ.. അച്ഛന് സുഖല്ലേ ??"
" ആ സുഖന്നെ.."

"എന്താ ചേട്ടന്‍റെ വിശേഷങ്ങള്‍ ??"

"ഓ.. പഴേ പോലെ കച്ചോടം ഒന്നുല്ല ഡാ .."

ചില്ല് പെട്ടിയിലെ ഉറക്കം തൂങ്ങിയിരിക്കുന്ന പഴമ്പൊരിയും വടയും പറയാതെ പറയുന്നുണ്ടായിരുന്നു ആ കഥ

"ഇവനെ എവിടന്നു കിട്ടി ?? "

"വരും വഴി കണ്ടപ്പോ കയറ്റീതാ.."

" ഉം.. നീയിരിക്ക്. ഞാന്‍ ചായയെടുക്കാം .."

"വേണ്ട ചേട്ടാ.. പോയിട്ട് ലേശം ധൃതി ണ്ട് .

അല്ല ,

തെന്തു കോലാ ന്‍റെ ചേട്ടാ..."


ആ കുട്ടിപ്പിശാശിനെ ചൂണ്ടിക്കാട്ടി ഞാന്‍ ചോദിച്ചു.

" എന്തൂട്ട് പറയാനാ ഡാ .. നമ്മള് പറഞ്ഞോട്ത്ത് ഒന്നും നിക്കാണ്ടായി പിള്ളാര്.. ഒരുത്തി തന്നെ ഇട്ടേച്ചു പോയി. അതേ പിന്നെ ഞാന്‍ ഒന്നും പറയാറുമില്ല.. എന്നെ എല്ലാരും അറിയണോണ്ട് എവിടെ പോയാലും ഒരു ശ്രദ്ധേണ്ട് എല്ലാര്‍ക്കും " 

ശ്ശെടാ രണ്ടു കൊള്ളിക്കാന്‍ ഉള്ള ചാന്‍സ്‌ ചീറ്റി പോയോ ?? അവിടെ വച്ചേ രണ്ടു പൊട്ടിച്ചാ മതിയാരുന്നു ..

"അതല്ല ചേട്ടാ ഇവന്‍ ഇങ്ങനെ നടക്കണോണ്ട് അല്ല. ദേ അവന്‍റെ ഷര്‍ട്ടില് എഴുതീരിക്കണ കണ്ടാ.. "

"അതിപ്പോ ഞാന്‍ കണ്ടിട്ട് എന്തൂട്ടിനാ ണ്ടാ.. നിക്ക് വായിക്കാന്‍ അറിയില്ലല്ലോ .."

"അതിന്‍റെ അര്‍ഥം ന്താ ന്നു മനസിലായാ ? ദേ അവനോടു തന്നെ ചോദിക്ക്. അവന്‍ പറഞ്ഞു തരും ."


ചെക്കന്‍ നിന്ന് പരുങ്ങി..

"എന്തൂട്ട്രാ എഴുതീരിക്കണേ ?? "

"അത് പിന്നെ.. "

"ഉം... ഒലക്ക.. അച്ഛന്‍റെ കൊഞ്ചിച്ചു വളര്‍ത്തിയത്കൊണ്ട് മോള് ഇങ്ങനായി ന്നും പറഞ്ഞു അമ്മ വീട്ടാര് വളര്‍ത്തി നന്നാക്കാന്‍ നോക്കീതല്ലേ.. നീ അവടെ പോയിട്ട് പുത്തകം തൊറക്കില്ലാന്നു എനിക്കറിയാം.. എ ബി സി ഡി വരെ തെറ്റാണ്ട് പറയാന്‍ അറിയോടാ നിനക്ക് ? പിന്നെ ഇമ്മാതിരി കൂട്ടെഴുത്തു കണ്ട് എന്തൂട്ട് അര്‍ത്ഥറിയാനാ. "


അവന്‍റെ മുഖത്ത് നല്ല സ്ട്രോങ്ങ്‌ ടീ പരുവത്തില്‍ നോക്കിയിട്ട് കക്ഷി എന്നിലേക്ക്‌ തിരിഞ്ഞു .

"ഡാ ഇവന്‍റെ പ്രോഗ്രസ് കാര്‍ഡ്‌ ഒപ്പിടാന്‍ ഇപ്രാവശ്യം ഞാനാ പോയെ .. നാണം കേട്ടൂന്നു പറഞ്ഞാ മതീലോ.. 

പത്തു പന്ത്രണ്ടു വിഷയമുള്ളതില് ഒരെണ്ണം പോലും രണ്ടക്കം കടന്നിട്ടില്ല ..
ഈ ഇവനാ ഇതൊക്കെ വായിച്ചു നോക്കാന്‍ പോണേ ??

പട്ടക്കടലാസോണ്ട് കോണം അടിച്ചു കൊടുത്താ അതും ഇട്ടോണ്ട് നടന്നോളും.. അല്ലാണ്ട് വായിക്കാന്‍ വേണ്ടി ഒരു പേപ്പറു എടുക്കനത് ഞാനിതുവരെ കണ്ടിട്ടില്ല.. "

ആഹാ ഇപ്പൊ പറഞ്ഞു വരുന്നത് ചെക്കന് വിദ്യാഭ്യാസം ഇല്ലാത്തെന്റെ കഥയാ ?

"ഇതതൊന്നും അല്ലെന്‍റെ ചേട്ടാ ..

രണ്ടു കിട്ടാത്തെന്റെ കൊറവാ ചെക്കന് . ഓരോ പുതിയെ ഭാഷേം കൊണ്ട് നടക്കാ .. ഹും."

എന്‍റെ ദേഷ്യം കൂടി കൂടി വന്നു ..

"ന്നാ നീ പറയ് ഡാ . എന്തൂട്ടാ എഴുതീരിക്കണേ.. എന്തൂട്ട പ്രശ്നം. നിക്കൊന്നും മനസിലാവുണില്ല ??"

"ആ.. അത്... അത് പിന്നെ.. ഇതിന്‍റെ അര്‍ത്ഥം ന്താ ന്നു വച്ചാ ..."

അച്ഛന്‍റെ പ്രായമുള്ള ആളോട് ഞാന്‍ എങ്ങനാ ഇതിന്‍റെ മീനിംഗ് പറഞ്ഞു കൊടുക്കാ എന്നറിയാതെ ഞാന്‍ പൊറോട്ട മാവ് പോലെ കുഴങ്ങി



"അത് ശരി അപ്പൊ നീയും ആ പഴേ സ്വഭാവം തന്നെ ലെ ??
ഇപ്പോഴും പഠിക്കില്ലേ ?? അന്ന് നാരായണന്‍ ദേ ഇവടെ വന്നിരുന്നു നീ ഒഴപ്പി നടക്കണ കാര്യം വിഷമത്തോടെ ഇരുന്നു പറഞ്ഞിരുന്നത് ഞാനിന്നും മറന്നിട്ടില്ല . "

നല്ല ബെസ്റ്റ്‌ തന്ത.

പിറകിലേക്ക് നോക്കിയപ്പോ ചെക്കന്റെ കോപ്പിലെ ചിരി.

എന്തോ ഭാഗ്യത്തിന് കൂട്ടുകാരി മിസ്സടിച്ചത് ഞാന്‍ മുതലാക്കി .

" വീട്ടീന്നാ. അത്യാവശ്യായിട്ടു പോണം. ഞാന്‍ പിന്നെ വരാം.. എന്നും പറഞ്ഞു ഞാന്‍ സ്കൂട്ടായി ... "
ബൈക്ക്‌ സ്റ്റാര്‍ട്ട് ചെയ്തു നീങ്ങുന്നതിനിടയില്‍ ആ അശരീരി വീണ്ടും കേട്ടു..

"ബ്രോ അപ്പൊ ഇനി എഫ് ബില് കാണാം ട്ടാ..."

വിത്തൌട്ട് ചായയില് വീണ ഈച്ചയെ കോരി കളയുന്ന തിരക്കിലായിരുന്നു ശങ്കുരുട്ട്യെട്ടന്‍

2014, ജനുവരി 29, ബുധനാഴ്‌ച

കുങ്കുമപ്പൂവ്

ജനുവരി 8:


സമയം രാത്രി ഒമ്പത് മണി

കയറി വന്നപ്പോഴേ അമ്മയുടെ മുഖത്ത് ഒരു വിഷാദ ഭാവം ..

അടുത്തെങ്ങാനും സാമ്പാറ് മണക്കുന്നുണ്ടോ..

അയല്‍ വീടുകളിലേക്ക്‌ ഒന്ന് പാളി നോക്കി ..

ഇല്ല, ആരും പടമായ ലക്ഷണം കാണുന്നില്ല .

സമാധാനം , അച്ഛന് ഭാവമാറ്റങ്ങള്‍ ഒന്നും തന്നെയില്ല ..

വേഗം ഒരു കുളിയും പാസാക്കി ഒരു ചൂട് കഞ്ഞി വിത്ത് ബുള്‍സ് ഐ ഓര്‍ഡര്‍ ചെയ്തു കസേരയില്‍ കയറി ഇരുന്നു .

കഞ്ഞിയാക്കിയത് സത്യായിട്ടും വിശപ്പില്ലാഞ്ഞിട്ടാ..

( വൈകീട്ട് വരും വഴി കൊള്ളിയും ബീഫും തട്ടിയത് കൊണ്ടാണോ എന്തോ )

വീട്ടില്‍ വന്നിട്ട് ഒന്നും കഴിച്ചില്ലേല്‍ പിന്നെ അതിനു വേറെ വഴക്ക് കേള്‍ക്കണം ..

സമയം 9.35

കഞ്ഞി റെഡി .

ഏഷ്യാനെറ്റിലെ നീട്ടി വലിച്ചുള്ള തേങ്ങല്‍ കേട്ടാണ് ടീവിയിലെക്ക് നോക്കിയത് ..

മരണം .. രുദ്രന്‍ ഉണ്ട മരിച്ചിരിക്കുന്നു ..

ആകെ കണ്ണീരു മയം...

ആ വയലിന്‍ വായന കേട്ടപ്പോഴേ ചിരി പൊട്ടി .. അത് കേട്ടാല്‍ ജീവനുള്ളവര്‍ വരെ തട്ടിപ്പോകും ..

"എന്‍റെ രുദ്രന്‍ ഉണ്ടേ.. നിനക്ക് എസ്കോര്‍ട്ട് നു ഐജി വരെ ഉണ്ടായിട്ടും നിനക്കീ ഗതി വന്നല്ലോ.."

മദര്‍ ഇന്‍ ലോ എണ്ണിപ്പെറുക്കി കരയുന്നു..

അതിനിടയിലാ ശവത്തിനടുത്തിരുന്നു രണ്ടു "ഉണ്ടന്മാരുടെ" വഹ മുടിഞ്ഞ കരച്ചില്‍...

അതിലോരുത്തന്റെ കരച്ചില്‍ കേട്ടതും ചിരിച്ചു ചിരിച്ചു വായിലെ കഞ്ഞി വരെ തൂറ്റി ..

പെട്ടെന്നായിരുന്നു അമ്മയുടെ ഭാവം മാറിയത്

"എന്താടാ ഇത്ര കിണിക്കാന്‍ ??"

ഹും.. അതെങ്ങനാ ..
അന്യന്‍റെ വിഷമം മനസിലാക്കാന്‍ മനസ് എന്നൊന്ന് പറയുന്ന സാധനം വേണം..

അങ്ങനെയുള്ളവര്‍ക്കെ ഇതൊക്കെ കാണുമ്പോ ഉള്ളില്‍ സങ്കടം വരൂ ..

ഹും..

നീ ഏതു നേരോംആ കംബ്യൂട്ടറില്‍ കുത്തി പിടിച്ചിരുന്നോ..

ആര് ചത്താലും ജീവിച്ചാലും നിനക്കാ കുന്ത്രാണ്ടം മതീലോ .. "

അല്‍പ നേരത്തേക്ക്‌ മൌനം ..

പ്ലേറ്റില്‍ കിടക്കുന്ന ബുള്‍സ് ഐ വരെ എന്നെ നോക്കി കൊഞ്ഞനം കുത്തി.

കിട്ടിയ കഞ്ഞി പ്ലിംഗ് പ്ലിംഗ് എന്ന് കോരി കുടിച്ചു ഞാന്‍ മെല്ലെ സ്കൂട്ടായി

ഇന്‍റര്‍വ്യൂ

നാലാം ക്ലാസില്‍ നാലാമത്തെ പിരിയഡില്‍ ഇംഗ്ലീഷ്‌ പഠിപ്പിക്കുമ്പോ

"ഉച്ചക്കഞ്ഞിക്ക് ഇന്ന് കോഴിമുട്ട കിട്ട്വോ"

എന്ന് ഞങ്ങടെ ആര്‍ സി യു പി സ്കൂളിലെ സീനിയര്‍ ഷെഫ്‌ ത്രേസ്യാമ്മ

ചേച്ചിയോട് ക്ലാസില്‍ ഇരുന്നോണ്ട് ഉറക്കെ വിളിച്ചു ചോദിച്ചതിനു ബീനടീച്ചര്‍ എന്നെ പുറത്താക്കി ..


****വിശക്കുന്നവന് ഇംഗ്ലീഷ്‌ ദഹിക്കില്ല എന്ന് ബീന ടീച്ചര്‍ക്ക്‌ അറിയില്ലല്ലോ**** 

എട്ടാം ക്ലാസില്‍ ഇംഗ്ലീഷ്‌ പഠിപ്പിക്കുമ്പോ അവസാന ബഞ്ചില്‍

ഇരുന്നോണ്ട് കൂട്ടുകാരി നീതുവിനെ ലൈന്‍

അടിച്ചതിന് ജോസ്‌ബീന ടീച്ചര്‍ പുറത്താക്കി ..

****ഈ ജോസ്ബീന ടീച്ചര്‍ തന്നെ രണ്ടു കണ്ണും മിനിറ്റിനു മൂന്നാല് തവണ അടക്കുന്നുണ്ടല്ലോ. അതിനൊരു കുറ്റവും ഇല്ല ..****

പ്ലസ്‌ വണ്ണിനു ഇംഗ്ലീഷ്‌ പഠിക്കുമ്പോ ടെക്സ്റ്റ്‌ ബുക്കില്‍ തല വെച്ച്

കിടന്നുറങ്ങിയതിനു ജെസി ടീച്ചര്‍ പൊക്കി ..

***തലേ ദിവസം പ്രോവിഡന്‍സ് തിയറ്ററില്‍ സെക്കന്‍ഡ്‌ ഷോ കഴിഞ്ഞു

വന്നു രണ്ടര മണിക്കൂര്‍ ഉള്ള സിനിമാക്കഥ എസ് എം എസ് വഴി

സുഹൃത്തിന് പറഞ്ഞു കൊടുക്കുന്നവന്റെ സ്ട്രെയിന്‍ എത്രത്തോളം

ഉണ്ടെന്നു മനസിലാവണേല്‍ അനുഭവം വേണം അനുഭവം ..****

പറഞ്ഞു വന്നത് :

ഇങ്ങനെ ഓരോ കാരണത്താല്‍ ക്ലാസിനു അകത്തിരുന്നു

പഠിച്ചതിനേക്കാള്‍ അധികം പുറത്തു നിന്ന് ഇംഗ്ലീഷ്‌ പഠിക്കേണ്ടി വന്ന

പ്യാവം പയ്യനോട് ഒരു ദിവസം

" ഡാ അവര് വിളിച്ചു ഇന്‍റര്‍വ്യൂ ചെയ്യുമ്പോ പച്ചവെള്ളം പോലെ

ഇംഗ്ലീഷ്‌ ഒഴുകണം"

എന്ന് പറഞ്ഞാല്‍ എന്ത് ചെയ്യും ??

ന്നാലും സംഗതി ഞാന്‍ പയറ്റി .. പക്ഷെ പറഞ്ഞു വന്നപ്പോ പഞ്ചായത്ത്

പൈപ്പിലെ വെള്ളം പോലെ ആയിപ്പോയി എന്ന് മാത്രം .. 
 — feeling ലോകത്ത്‌ എല്ലായിടത്തും ഭാഷ മലയാളമായി എകീകരിച്ചിരുന്നെങ്കില്‍.

ആത്മഹത്യാക്കുറിപ്പ്‌



സമയം ഇന്ന് പുലര്‍ച്ചെ ഏഴര ..

പല്ല് തേയ്ക്കും മുന്‍പേ എഫ ബിയില്‍ കയറി നോട്ടിഫിക്കേഷന്‍ നോക്കുന്നത് ജീവിതത്തിന്‍റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു . 


അപ്പോഴാണ്‌ പ്രിയ സുഹൃത്തിന്‍റെ അനുമോദന മെസേജ് ശ്രദ്ധയില്‍ പെട്ടത് .. 


"നീ നന്നായി എഴുതുന്നുണ്ടല്ലോ .. 


നിനക്ക് ഇതൊക്കെ ഒരു പുസ്തകത്തില്‍ എഴുതിയാലെന്താ .. "


ആദ്യം കേട്ടപ്പോ വല്ലാതങ്ങു സുഖിച്ചു എങ്കിലും അതിന്‍റെ ദ്വയാര്‍ത്ഥം മനസിലാക്കാന്‍ വൈകി പോയി .. 


"ഈ ചളിയൊക്കെ കൊണ്ട് മോന്തപ്പുസ്തകത്തില്‍ തേയ്ച്ചു നാട്ടാരെ വെറുപ്പിക്കുന്നതിനു പകരം വല്ല നോട്ടു ബുക്കിലോ മറ്റോ എഴുതി സ്വയം ഇരുന്നു വായിച്ചു മടുത്താ പോരെടാ പുല്ലേ"


എന്നാകണം ലവള്‍ ഉദ്ദേശിച്ചത്. 


എന്നിട്ടും എന്താ ഞാന്‍ നന്നാവാത്തെ എന്നല്ലേ ?? 


അതിനു പുറകില്‍ ഒരു കഥയുണ്ട് ... 


*****************************ഒരു മുടിഞ്ഞ ആത്മകഥ *****************************


ഞാന്‍ പ്ലസ്‌ ടൂ നു പഠിക്കുന്ന സമയം .. 


("പഠിക്കുന്ന" എന്ന് വെച്ചതിനു "നുണയാ.." എന്ന് എന്നെ വിളിക്കരുത് ) 


അങ്ങനെ പഠിച്ചു പഠിച്ചു പഠിച്ചു ബോറടിച്ചപ്പോ എഫ് ബിയില്‍ പോസ്ടാന്‍ വേണ്ടി ആത്മകഥ പോലൊരു കഥ എഴുതാന്‍ തിരുമാനിച്ചു .


അങ്ങനെ ആത്മകഥ എന്നൊന്നും പറയാനില്ലെങ്കിലും അന്നും ചളിക്ക് ക്ഷാമമില്ലാത്തത് കൊണ്ട് ഒരു പേജ് നിറയെ കുറെ സെന്റിയും കുട്ടിസാഹിത്യവും ചേര്‍ത്ത് എഴുതിക്കൂട്ടി.


എന്‍റെ കലാസൃഷ്ടി വീട്ടുകാര്‍ ആരും കാണുന്നത് എനിക്ക് പിടിക്കില്ല.

കലാബോധം ഇല്ലെന്നേ .. ( ഞാന്‍ മാത്രം ഇങ്ങനായി ... )

ഞാനെന്തു സാധനം എവിടെ കൊണ്ട് വച്ചാലും വീട്ടിലെ സി ഐ ഡി ആയ ന്‍റെ ചേച്ചീടെ കയ്യില്‍ കിട്ടും. 

ഹും. ഈ ച്യാച്ചി കാരണം കീറി കളഞ്ഞ ലവ് ലെറ്ററിനു കണക്കില്ല 

അതുകൊണ്ട് എന്‍റെ മഹത്തായ ആ കലാസൃഷ്ട്ടിയെ നാലായി മടക്കി പോക്കറ്റില്‍ തിരുകിക്കൊണ്ട് ഞാന്‍ കളിക്കാന്‍ പോയി . 


ഒക്കെ കഴിഞ്ഞു തിരിച്ചു വന്നപ്പോ ചേട്ടനുമായി ഒന്ന് സ്നേഹപ്രകടനം നടത്തേണ്ടി വന്നു . 


ഞാന്‍ പ്യാവം ആയതിനാല്‍ കിട്ടിയ ഇടിക്ക് ഒരു കണക്കും ഇല്ലാരുന്നു ..


പോരാത്തതിന് എന്‍റെ പേരില്‍ കള്ളക്കേസും പാസാക്കി പഹയന്‍ .


ചേട്ടനെ തല്ലിയ കുറ്റത്തിന് സുപ്രീം കോര്‍ട്ട് (അച്ഛന്‍ ) എന്‍റെ പേരില്‍ സ്വമേധയാ കേസെടുത്തു .

രണ്ടെണ്ണം ആ വകുപ്പിലും കിട്ടി . 

സ്റ്റഡി ലീവ് ആയത് കൊണ്ട് പിറ്റേന്ന് നേരത്തെ എണീറ്റ് കുളിയും കഴിഞ്ഞു ഞാന്‍ കളിക്കാന്‍ പോയി . 


ആ നേരത്താണ് ഈ എഴുത്ത് അലക്കാനിട്ട സൌസറില്‍ നിന്നും സി ഐ ഡി കണ്ടെടുക്കുന്നത് . 


കിട്ടിയ പാടെ രണ്ടു തവണ വായിച്ചു നോക്കീട്ട് കക്ഷി പെരുമ്പറയും കൊണ്ടിറങ്ങി . 

ഡും ഡും ഡും.. 
************************

എന്തൂട്ട് വല്യ കളിയായാലും നാല് മണിയായാ വയറ്റില് ബെല്ലടിക്കും. 


ഉച്ചക്ക് കൂട്ടുകാരന്‍റെ വീട്ടീന്നു കോഴി ബിരിയാണി തട്ടിയത് കൊണ്ട് ഒരു ബെല്ലടി ഒഴിവാക്കിയിരുന്നു . 


ഞാന്‍ വീട്ടിലെത്തിയപ്പോ ഉണ്ട് അമ്മ സെന്ടിയടിച്ചു തലയ്ക്കു കയ്യും വച്ചു ഇരിക്കുന്നു .. 


ചേച്ചിയുടെ മുഖത്ത് പല പല ഭാവങ്ങള്‍ .


ചിരിക്കണോ കരയണോ എന്നറിയാത്ത ഒരു സ്പെഷല്‍ ഭാവവും.


എന്തോ കെണി ആണെന്ന് മനസിലായി . 


പക്ഷെ അമ്മ ??? അമ്മക്കെന്തു പറ്റി ?



വയറ്റില്‍ കൂട്ടമണി അടിച്ചപ്പോ ഈ ചിന്തകളോട് ഗുഡ്‌ ബൈ പറഞ്ഞു ഞാന്‍ അടുക്കളയില്‍ കയറി. 


ഒരു കുറ്റി പുട്ടും രണ്ട് ചെറുപഴവും അകത്ത് ചെന്നപ്പോഴാണ് അരികില്‍ എന്നേം നോക്കിക്കൊണ്ട് അമ്മ വന്നു നില്‍ക്കുന്നത് ഞാന്‍ ശ്രദ്ധിക്കുന്നത് ..


കഴിഞ്ഞയാഴ്ച്ച ഞങ്ങള്‍ടെ വീട്ടിലെ ആടിനെ അറവുകാരന്‍ ആലിക്ക വാങ്ങി കൊണ്ട് പോകുമ്പോഴും അമ്മയുടെ മുഖത്ത് ഇതേ ഭാവമായിരുന്നു .

"എന്താ അമ്മേ.. ആരാ മരിച്ചേ ?? "

അവസാനത്തെ പുട്ടിനെയും വയറ്റിലേക്ക് പറഞ്ഞയക്കുന്നതിനിടയില്‍ കഷ്ട്ടപ്പെട്ട് ഞാന്‍ ചോദിച്ചു. 

"മോനെ.. എന്നാലും നീ .. "
"എന്തൂട്ട് ?? "
എനിക്കൊന്നും മനസിലായില്ല 

"ചേട്ടനോട് തല്ലുകൂടിയതിന്റെ പേരില്‍ നീ എന്തിനാ ഇങ്ങനെ ഒക്കെ ചിന്തിക്കണേ ?? 

ചെറു പ്രായല്ലേ നീ ?? 

ഞങ്ങള്‍ ഇത്രേം നാള്‍ പോറ്റി വളര്‍ത്തിയത് ഇതിനായിരുന്നോ ??


പെറ്റ വയറിന്‍റെ വേദന നിനക്ക് മനസിലാകില്ല "


"അവസാനത്തെ ആ ഡയലോഗ് ഏതു സീരിയലിലെ ആണെന്നു എത്ര ആലോചിച്ചിട്ടും ഒരു പിടീം കിട്ടാതെ ഞാന്‍ ഒന്നൂടെ ചോദിച്ചു . 

"എന്താ കാര്യം ? എന്തൂട്ടാ ഇപ്പൊ പ്രശ്നം ?"
അപ്പോഴേക്കും ച്യാച്ചി ഓടിവന്നു . 
"ഡാ നിന്‍റെയൊരു ആത്മഹത്യാക്കുറിപ്പ്‌ പോക്കറ്റീന്നു കിട്ടീലോ .. നീ ചാവാന്‍ പോവാ ലെ " 

ങേ!!! 



തിന്ന പുട്ട് വരെ ഞെട്ടിത്തരിച്ച നിമിഷം ...

" പിശാശേ അത് ഞാനൊരു കഥ എഴുതിയതാ .. 
അതും ഇന്നലത്തെ അടിയും തമ്മില്‍ യാതൊരു ബന്ധവുമില്ല .." 
എന്ത് പറഞ്ഞിട്ട് എന്താ കാര്യം. 
പിന്നേം കേസ് സുപ്രീം കോടതിയില്‍ . 
അവസാനം എനിക്ക് ഒരു ഉടമ്പടിയില്‍ ജാമ്യം ലഭിച്ചു . 

***മേലാല്‍ കഥ വല്ലതും എഴുതുകയാണെങ്കില്‍ പേപ്പറിനു മുകളില്‍ " കഥ " എന്ന് വെണ്ടയ്ക്ക അക്ഷരത്തില്‍ എഴുതി വച്ചേക്കണം***


അപമാനിത


ശാസ്ത്രവും ഞാനും

ഏനാമാക്കല്‍ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് .. 

ഉച്ചയൂണ് കഴിഞ്ഞു ആദ്യത്തെ പിരീഡ് ..

"ഒന്നാം ലോക മഹായുദ്ധത്തിന്‍റെ കാരണം പറഞ്ഞെ ഡാ.." 

എന്നും പറഞ്ഞോണ്ട് കടന്നു വരുന്ന സോഷ്യല്‍ ടീച്ചര്‍ . 

"കള്ളുംകുടം" എന്നു വിദ്യാര്‍ഥികള്‍ ബഹുമാനപൂര്‍വ്വം വിളിക്കുന്ന ആ 

ടീച്ചറുടെ പേര് ഇപ്പോഴും എനിക്കറിയില്ല .

ഇനി ടീച്ചര്‍മാരെ ഇരട്ടപ്പേര് വിളിച്ചു എന്ന കുറ്റത്തിന് എന്നെ ക്രൂശിക്കാന്‍ 

ആരും വരണ്ട.

ഈ പേരിന് എന്നെക്കാള്‍ പഴക്കമുണ്ട് . 

സീനിയേഴ്സ് തലമുറകളായി കൈമാറി തരുന്ന ചില സംഗതികളാണ് 

ഇതൊക്കെ .

വീണ്ടും ക്ലാസിലേക്ക് : ഒന്നാം ലോക മഹായുദ്ധത്തിന്‍റെ കാരണം 

പറഞ്ഞെ ഡാ എന്ന ചോദ്യത്തിന് ഒറ്റവാക്കിലാണ് ഞങ്ങള്‍ പഠിപ്പിസ്റ്റ് 

ആണ്‍പിള്ളാര്‌ ഉത്തരം നല്‍കാറ് .

"അറിയില്ല "

ഇനി അഥവാ അറിഞ്ഞാലും പറയില്ല. കാരണം ഒന്നാം ലോക 

മഹായുദ്ധത്തിന്റെ കാരണം പറഞ്ഞാ പിന്നെ അടുത്ത ചോദ്യം വരും. 

അതില്‍ പങ്കെടുത്തത് ആരൊക്കെ അതിന്‍റെ അനന്തര ഫലങ്ങള്‍ 

എന്തൊക്കെ . പിന്നെ ഇന്ത്യയുടെ നിലപാട് .. അങ്ങനെ പോകും ഒരു 

ഒരുമാതിരി കൂതറ ചോദ്യങ്ങള്‍. അതോടെ ആ പിരീഡ് അങ്ങനെ 

ചോദ്യോത്തര വേളയായി തീര്‍ന്നാല്‍ നഷ്ടം ഞങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക്‌ 

തന്നെയല്ലേ.

അത്തരം ഒരു ബുദ്ധിമുട്ട് ആര്‍ക്കും ഉണ്ടാകാതിരിക്കാന്‍ ത്യാഗം സഹിച്ചു 

ഞങ്ങള്‍ ആണ്‍കുട്ടികള്‍ സോഷ്യല്‍ പിരീഡിന്‍റെ പകുതി സമയവും 

നിന്നാണ് പഠിക്കാറു. പെണ്‍കുട്ടികള്‍ എല്ലാം മുടിഞ്ഞ 

പുസ്തകപ്പുഴുക്കള്‍ ആണെന്ന ആരുടെയോ കണ്ടെത്തലില്‍ ഈ ചോദ്യ 

ശരങ്ങള്‍ അവര്‍ക്ക്‌ നേരെ പായിക്കാറില്ല .

പാവം ടീച്ചര്‍.. കുറച്ചുനേരം ടെക്സ്റ്റ്‌ എടുത്തു വായിച്ചിട്ട് ഇടയ്ക്ക് ആ 

കണ്ണടയുടെ മുകളിലൂടെയൊരു നോട്ടമുണ്ട്. ആ ഒരൊറ്റ നോട്ടത്തില്‍ ഒരു 

ലോഡ്‌ പുച്ഛം ഞങ്ങടെ മുഖത്തേക്ക്‌ സെന്‍റ് ചെയ്യും.. 

ഇരിക്കെടാ എല്ലാം . 

പിന്നെ എന്തൊക്കെയോ പിറുപിറുക്കും .. അതുവരെയുള്ള ഉറക്കം 

പോയ വിഷമത്തില്‍ ഞങ്ങള്‍ ഇരിക്കും. 

അന്നും അത് തന്നെ സംഭവിച്ചു. എല്ലാറ്റിനേം ഇരിക്കാന്‍ ആജ്ഞാപിച്ചു 

ക്ലാസ്‌ തുടരുന്നതിനിടയിലാണ് ബാക്ക് ബഞ്ചില്‍ നിന്നും ഒരു ചടപടാ  

ശബ്ദം കേട്ടത് ..

സംഗതി മറ്റൊന്നുമല്ല. ലാസ്റ്റ്‌ ബഞ്ചില്‍ ഇതൊന്നും അറിയാതെ മാന്യമായി 

കിടന്നുറങ്ങിയ ഒരുത്തന്‍ ബഞ്ചില്‍ നിന്നും വീണതാ.. എല്ലാരും എണീറ്റ് 

നിന്ന മറയില്‍ കക്ഷി അസ്സലായി സമാധാനത്തോടെ 

കിടന്നുറങ്ങിയതായിരുന്നു . 

ക്ലാസില്‍ കൂട്ടച്ചിരി ..

അന്ന് ടീച്ചറുടെ ദേഷ്യം പിറുപിറുക്കലില്‍ നിന്നില്ല. എന്താണ്ടോക്കെയോ 

ബീപ് ബീപ് പറഞ്ഞു കക്ഷി .. ഇത്തവണ അവനെ മാത്രം 

എഴുന്നേല്പിച്ചു നിര്‍ത്തി .

ക്ലാസ്‌ ലീഡര്‍ക്ക് പണി കിട്ടിയ വിഷയത്തില്‍ ക്ലാസ്‌ റൂം ഏതാണ്ട് 

നിയമസഭാ സമ്മേളനത്തില്‍ എന്ന പോലെ ബഹളത്തില്‍ മുങ്ങി .


കിട്ടിയ ചാന്‍സില്‍ ലവ് ലെറ്റര്‍ കൊണ്ട് റോക്കറ്റ്‌ 

ഉണ്ടാക്കി വിടാനുള്ള ശ്രമത്തിലായത്കൊണ്ട് ശാസ്ത്ര പഠനത്തില്‍ 

പണ്ടേ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ഞാനിതൊന്നും ശ്രദ്ധിച്ചില്ല .

. ഇന്ത്യ അന്ന് റോക്കറ്റ്‌ വിക്ഷേപണത്തില്‍ ഒരുപാട് പഴികള്‍ കേട്ട 

സമയം . നീതുവിനെ ലക്ഷ്യമാക്കി പറന്ന റോക്കറ്റ് ഒരു നിമിഷം എന്‍റെ 

കാല്‍ക്കുലേഷന്‍ തെറ്റിച്ചു .

ലക്‌ഷ്യം പിഴച്ചതിനാണോ കയ്യക്ഷരം ഇഷ്ട്ടാവാഞ്ഞിട്ടാണോ അതോ 

പൈങ്കിളി സാഹിത്യം പിടിക്കാഞ്ഞിട്ടാണോ എന്നറിയില്ല. അന്നാദ്യമായി 

കള്ളുംകുടം എന്നെ തല്ലി. 

ഒരു ശാസ്ത്രഞ്ജന്‍ അന്നവിടെ ആ ക്ലാസില്‍ മരിച്ചു വീണു ... 

ഇന്ന് ഇന്ത്യ ചൊവ്വയിലെക്കും ചന്ദ്രനിലെക്കും ഒക്കെ റോക്കറ്റ്‌ വിടുന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ വീണ്ടും ഓര്‍മ്മകള്‍ ഒമ്പതാം ക്ലാസിലേക്ക്‌ കടന്നു ചെല്ലും ..