2014, ജനുവരി 29, ബുധനാഴ്‌ച

കരളു കത്തിച്ച ഫയര്‍വാള്‍

നാല് കൊല്ലം മുന്‍പ്‌

ഫയര്‍ ആന്‍ഡ്‌ സേഫ്റ്റി പഠിച്ചാല്‍ എല്ലാം നടക്കുമെടാ എന്നതിന് എല്ലാം തെണ്ടി നടക്കുമെടാ എന്ന് കൂട്ടി ചേര്‍ത്തു വായിക്കാന്‍ തുടങ്ങിയ നാളുകള്‍ ..

ഒരു ജോലിക്കായി തെണ്ടിത്തിരിഞ്ഞു നടക്കുമ്പോഴാണ് ആദ്യമായി മാര്‍ക്കറ്റിംഗ് ഫീല്‍ഡിലേക്ക് ഒരു ഇന്‍റര്‍വ്യൂ ഒത്തുകിട്ടിയത് .

ഐ ടി സംബന്ധിയായ കമ്പനി ആയതുകൊണ്ട് മുന്‍പ്‌ പയറ്റിയ എം എസ് ആപ്പീസിന്റെയും ഹാര്‍ഡ്വെയര്‍ കോഴ്സ്‌ ന്‍റെയും ഗ്രാഫിക് ഡിസൈനിംഗ് ന്‍റെയും ഒക്കെ സപ്പ്രിട്ടിക്കറ്റുകള്‍ വാരിക്കൂട്ടി അങ്കത്തിന് പോകാന്‍ തിരുമാനിച്ചു .

 മാര്‍ക്കറ്റില്‍ പോയ ശീലമല്ലാതെ മാര്‍ക്കറ്റിംഗ് നെ കുറിച്ച് വല്യ പിടിയൊന്നുമില്ലാത്തത് കൊണ്ടാണ്  സ്ഥലത്തെ ആസ്ഥാന പണ്ഡിതനും സര്‍വോപരി കരിയര്‍ ഗുരുവുമായ സുഹൃത്തിനെ വിളിച്ചത്  .

എല്ലാരേം ഉപദേശിക്കുന്ന തിരക്കില്‍ ആയതുകൊണ്ട് മൂപ്പര്‍ക്ക്‌ ഇതുവരെ സ്വന്തം കരിയറിനെ കുറിച്ച് ചിന്തിക്കാനേ സമയമില്ലായിരുന്നു. ന്നാലും സകല ഇന്‍റര്‍വ്യൂ നും പോയിണ്ട് കക്ഷി .


"അളിയാ ഒരു കോള് ഒത്ത്ണ്ട്രാ .."

"എന്തൂട്രാ ?? പുത്യേ ലൈനാ ?"

"അല്ലടാ ഒരു ജോലി." 

"ആഹാ. എന്തൂട്ടാണ്ടാ സൂര്യന് തീ പിടിച്ചൂന്നും പറഞ്ഞോണ്ട്  വീട്ടിലെ ഒന്നര ഇഞ്ച്‌ ഓസും വലിച്ചു ഓടുന്ന പണിയാണോ ഡാ" 

(ഫയര്‍ ആന്‍ഡ്‌ സേഫ്റ്റി പഠിച്ചതില്‍ പിന്നെ ആകെ കിട്ടിയ ഗുണം ദാ ഇതാണ്. ജോലി എന്ന് പറഞ്ഞാ അപ്പൊ ഇമ്മാതിരി കൊനഷ്‌ട്ട് ഡയലോഗടിക്കും പുല്ലന്മാര്‍ .. എന്ത് ചെയ്യാനാ ഫ്രണ്ട്‌ ആയിപ്പോയില്ലേ. കൊണ്ട് പോയി കളയാന്‍ ഒക്കൂല്ലല്ലോ )

"അല്ലടാ .. ഗംബ്യൂട്ടര് കച്ചോടാ .. പണ്ടാരം എനിക്ക് ഈ മാര്‍ക്കറ്റിംഗ് ഒരു പിടീം ഇല്ല ഇഷ്ടാ.. ഇന്‍റര്‍വ്യൂനു  എന്തൂട്ടൊക്കെ ചോദിക്ക്യോ ആവോ .." 


" മ്മള് കൊറേ പയറ്റിയ ഫീല്‍ഡ.. ഒക്കെ ഞാന്‍ പറഞ്ഞു തരാ .. വാടാ മച്ചാ... ഞാന്‍ ടോക്ക്യോ സിറ്റിയില്‍ തന്നെയുണ്ട് .. 

(ഞെട്ടണ്ട ടോക്ക്യോ സിറ്റി എന്ന് പറഞ്ഞാ ഞങ്ങടെ തൊയക്കാവ് സെന്‍റര്‍ )


പാടൂര് സ്കൂളിലെ ജസ്ന  സ്കൂള്‍ വിട്ടു വരുന്ന നേരമായത് കൊണ്ട് കക്ഷി അവിടെ തന്നെ കാണും എന്ന് എനിക്ക് ഉറപ്പായിരുന്നു ..

അത് പറഞ്ഞപ്പോഴാ ഈ ഉപദേശംസ് ഒന്നും ഫ്രീ കിട്ടണത് അല്ല ട്ടാ .  പകരം എത്ര ലവ് ലെറ്റര്‍ എഴുതി കൊടുക്കണം ന്നോ .

 ഹിഹി. അവന്‍റെ ഗ്ലാമര്‍ കൂടീട്ടോ എന്‍റെ രചനാ വൈഭവം കൊണ്ടോ ഇതുവരെ ഒരു പെണ്ണും തെറി വിളിക്കാനല്ലാതെ അവന്‍റെ മുഖത്ത് നോക്കീട്ടില്ല .

"ആ ഞാന്‍ ഗ്രൗണ്ടില്‍ ണ്ടാവും. നിന്‍റെ ഒലിപ്പീര് കഴിഞ്ഞാ അങ്ങോട്ട്‌ വന്നാ മതി . "

വായിനോട്ടത്തില്‍ താല്പര്യമില്ലാത്തത് കൊണ്ടല്ല അവന്‍റെ ഒപ്പം നിന്നാ തല്ലു വരുന്ന വഴി അറിയാത്തത് കൊണ്ടാ ഞാന്‍ ഗ്രൗണ്ടില്‍ വെയ്റ്റിയത്  .

അങ്ങനെ കൃത്യ സമയത്ത് തന്നെ ഞാനവിടെ എത്തി. എങ്കിലും ജസ്നയുടെ ചോര കുടിച്ചു ചിറി തുടച്ചു അവന്‍ വരുമ്പോ സമയം നാലര കഴിഞ്ഞു .

പിന്നെ ഉപദേശംസ് ആരംഭിച്ചു


പ്രധാന ഉപദേശംസ് താഴെ
****************************

1. ഇളിചോണ്ട് ഇരിക്കണം . പണ്ട് അംഗന്‍വാടിയില്‍ കൊണ്ടാക്കുമ്പോ ഉണ്ടായിരുന്ന അതേ മോന്ത പിടുത്തവുമായി ഇരുന്നെക്കരുത് 

2. കുളിച്ചിട്ടു പോണം. അവിടെപോയിരുന്നു അവിടേം ഇവിടേം  ചൊറിയാന്‍ നില്‍ക്കരുത് ന്ന് ..

(ഊതാതെ ബാക്കി പറയടാ പുല്ലേ എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് ഞാന്‍ അടുത്ത ഉപദേശത്തിനു ചെവിയോര്‍ത്തു )

3. എന്ത് ചോദിച്ചാലും അറിയില്ല എന്ന് മാത്രം പറയരുത്. അറിയും എന്ന് തന്നെ പറയണം. 

4. പിന്നെ എന്തും വച്ചങ്ങു കാച്ചിയെക്കണം.

ങാ .. തല്‍ക്കാലം ഇത്രേം മതി .

"ഡാ പിന്നേ.. ജോലി കിട്ടിയാ വല്ല ഒഴിവിലും എന്നേം തിരുകി കയറ്റിയേക്കണം. 

ഒരു പാലമിട്ടാ അങ്ങോട്ടും ഇങ്ങോട്ടും വേണം. ഇടയ്ക്കു വെച്ച് ടോള്‍ ബൂത്ത്‌ തുടങ്ങരുത് ന്ന് .. മനസിലായാ ??"

ഉം. എന്നൊന്ന് അമര്‍ത്തിമൂളിക്കൊണ്ട് ഞാന്‍ സൈക്കിള്‍ ആഞ്ഞു ചവിട്ടി വീട്ടിലേക്ക്‌
*********************

രംഗം 2

ഇന്‍റര്‍വ്യൂ
_____________

കണ്ടാല്‍ മാന്യമാര്‍ എന്ന് തോന്നിപ്പിക്കുന്ന രണ്ടു പേര്‍ ഇരിക്കുന്നു .


വീട്ടു വിശേഷങ്ങള്‍ ഒക്കെ ചോദിച്ചു സപ്പ്രിട്ടിക്കറ്റുകള്‍ ഒക്കേം കണ്ടതിനു ശേഷം ഒരു അമിട്ട് ചോദ്യം

"ഫയര്‍ വാള്‍ എന്ന് കേട്ടിട്ടുണ്ടോ ?"

ങേ !! ഫയര്‍ ആന്‍ഡ്‌ സേഫ്റ്റി പഠിച്ചു പാസായ എന്നോട് ഫയര്‍ വാള്‍ അറിയുമോ ന്നാ  ??

ഓ പിന്നേ............
ഫയര്‍ വാള്‍ ന്നു പറഞ്ഞാ ഒരു പ്രത്യേകടൈപ്പ് ചുമരാ... അതായത് എങ്ങാനും ഈ കമ്പനി കത്തിപ്പോയാ മ്മടെ കാശ് , ഡോക്യുമെന്റ്സ് ഒക്കെ വെറും  ഫൂ ഫൂ ആയിപ്പോവാന്‍ പാടില്ലല്ലോ . അതോണ്ട് ഇമ്മാതിരി സാധനങ്ങളൊക്കെ എടുത്തു സൂക്ഷിക്കാന്‍ അങ്ങനത്തെ ചുമരോണ്ട് പണിത റൂം ഉപയോഗിക്കും. എന്തൂട്ട് തീ വന്നാലും അത് മാത്രം കത്തൂല്ല ..

എങ്ങനാ അതിന്‍റെ ടെക്നിക്‌ ന്നു വച്ചാ ഈ ചുമരിന്റെ ഉള്ളില് ....
...................
.............................
................................
.................................

അടുത്ത ചോദ്യത്തിന് കാത്തു നില്‍ക്കാതെ തന്നെ ഞാന്‍ ഒന്നരപ്പുറത്തില്‍ കവിയാതെ ഉപന്യസിച്ചു.


പരസ്പരം പുഞ്ചിരി പാസ്‌ ചെയ്തുകൊണ്ട് അവര്‍ പറഞ്ഞു മകനെ ഞങ്ങള്‍ കത്തയക്കാം .. ഇപ്പൊ പോക്കോ. ആ പുഞ്ചിരിയില്‍ അവരുടെ മനസ് പറയുന്നത്  ഞാന്‍ വായിച്ചു ..

 "വിനീതെ നീയീ കമ്പനിയുടെ അസറ്റാണെഡാ ... അസറ്റ്" 

പപ്പന്‍ പാസായ സന്തോഷത്തില്‍ നമ്മുടെ  ഉപദേശിക്കു ഒരു മില്‍ക്കിബാറും വാങ്ങിക്കൊടുത്ത് അവന്‍റെ ബാക്കി ഉപദേശത്തിനു ചെവികൊടുക്കാതെ ഞാന്‍ വീടെത്തി . ഉത്തരം എത്രത്തോളം ശരിയെന്നു അറിയാന്‍ ഗൂഗിള്‍ അമ്മാവനെ കൂട്ടുപിടിച്ച ഞാന്‍ തകര്‍ന്നു പോയി .

വിക്കി മോളുടെ വിവരണം കേട്ട് ഞാന്‍ വിക്കി വിക്കി കരഞ്ഞു




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ