2014 ജനുവരി 29, ബുധനാഴ്‌ച

അപമാനിത


ശാസ്ത്രവും ഞാനും

ഏനാമാക്കല്‍ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് .. 

ഉച്ചയൂണ് കഴിഞ്ഞു ആദ്യത്തെ പിരീഡ് ..

"ഒന്നാം ലോക മഹായുദ്ധത്തിന്‍റെ കാരണം പറഞ്ഞെ ഡാ.." 

എന്നും പറഞ്ഞോണ്ട് കടന്നു വരുന്ന സോഷ്യല്‍ ടീച്ചര്‍ . 

"കള്ളുംകുടം" എന്നു വിദ്യാര്‍ഥികള്‍ ബഹുമാനപൂര്‍വ്വം വിളിക്കുന്ന ആ 

ടീച്ചറുടെ പേര് ഇപ്പോഴും എനിക്കറിയില്ല .

ഇനി ടീച്ചര്‍മാരെ ഇരട്ടപ്പേര് വിളിച്ചു എന്ന കുറ്റത്തിന് എന്നെ ക്രൂശിക്കാന്‍ 

ആരും വരണ്ട.

ഈ പേരിന് എന്നെക്കാള്‍ പഴക്കമുണ്ട് . 

സീനിയേഴ്സ് തലമുറകളായി കൈമാറി തരുന്ന ചില സംഗതികളാണ് 

ഇതൊക്കെ .

വീണ്ടും ക്ലാസിലേക്ക് : ഒന്നാം ലോക മഹായുദ്ധത്തിന്‍റെ കാരണം 

പറഞ്ഞെ ഡാ എന്ന ചോദ്യത്തിന് ഒറ്റവാക്കിലാണ് ഞങ്ങള്‍ പഠിപ്പിസ്റ്റ് 

ആണ്‍പിള്ളാര്‌ ഉത്തരം നല്‍കാറ് .

"അറിയില്ല "

ഇനി അഥവാ അറിഞ്ഞാലും പറയില്ല. കാരണം ഒന്നാം ലോക 

മഹായുദ്ധത്തിന്റെ കാരണം പറഞ്ഞാ പിന്നെ അടുത്ത ചോദ്യം വരും. 

അതില്‍ പങ്കെടുത്തത് ആരൊക്കെ അതിന്‍റെ അനന്തര ഫലങ്ങള്‍ 

എന്തൊക്കെ . പിന്നെ ഇന്ത്യയുടെ നിലപാട് .. അങ്ങനെ പോകും ഒരു 

ഒരുമാതിരി കൂതറ ചോദ്യങ്ങള്‍. അതോടെ ആ പിരീഡ് അങ്ങനെ 

ചോദ്യോത്തര വേളയായി തീര്‍ന്നാല്‍ നഷ്ടം ഞങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക്‌ 

തന്നെയല്ലേ.

അത്തരം ഒരു ബുദ്ധിമുട്ട് ആര്‍ക്കും ഉണ്ടാകാതിരിക്കാന്‍ ത്യാഗം സഹിച്ചു 

ഞങ്ങള്‍ ആണ്‍കുട്ടികള്‍ സോഷ്യല്‍ പിരീഡിന്‍റെ പകുതി സമയവും 

നിന്നാണ് പഠിക്കാറു. പെണ്‍കുട്ടികള്‍ എല്ലാം മുടിഞ്ഞ 

പുസ്തകപ്പുഴുക്കള്‍ ആണെന്ന ആരുടെയോ കണ്ടെത്തലില്‍ ഈ ചോദ്യ 

ശരങ്ങള്‍ അവര്‍ക്ക്‌ നേരെ പായിക്കാറില്ല .

പാവം ടീച്ചര്‍.. കുറച്ചുനേരം ടെക്സ്റ്റ്‌ എടുത്തു വായിച്ചിട്ട് ഇടയ്ക്ക് ആ 

കണ്ണടയുടെ മുകളിലൂടെയൊരു നോട്ടമുണ്ട്. ആ ഒരൊറ്റ നോട്ടത്തില്‍ ഒരു 

ലോഡ്‌ പുച്ഛം ഞങ്ങടെ മുഖത്തേക്ക്‌ സെന്‍റ് ചെയ്യും.. 

ഇരിക്കെടാ എല്ലാം . 

പിന്നെ എന്തൊക്കെയോ പിറുപിറുക്കും .. അതുവരെയുള്ള ഉറക്കം 

പോയ വിഷമത്തില്‍ ഞങ്ങള്‍ ഇരിക്കും. 

അന്നും അത് തന്നെ സംഭവിച്ചു. എല്ലാറ്റിനേം ഇരിക്കാന്‍ ആജ്ഞാപിച്ചു 

ക്ലാസ്‌ തുടരുന്നതിനിടയിലാണ് ബാക്ക് ബഞ്ചില്‍ നിന്നും ഒരു ചടപടാ  

ശബ്ദം കേട്ടത് ..

സംഗതി മറ്റൊന്നുമല്ല. ലാസ്റ്റ്‌ ബഞ്ചില്‍ ഇതൊന്നും അറിയാതെ മാന്യമായി 

കിടന്നുറങ്ങിയ ഒരുത്തന്‍ ബഞ്ചില്‍ നിന്നും വീണതാ.. എല്ലാരും എണീറ്റ് 

നിന്ന മറയില്‍ കക്ഷി അസ്സലായി സമാധാനത്തോടെ 

കിടന്നുറങ്ങിയതായിരുന്നു . 

ക്ലാസില്‍ കൂട്ടച്ചിരി ..

അന്ന് ടീച്ചറുടെ ദേഷ്യം പിറുപിറുക്കലില്‍ നിന്നില്ല. എന്താണ്ടോക്കെയോ 

ബീപ് ബീപ് പറഞ്ഞു കക്ഷി .. ഇത്തവണ അവനെ മാത്രം 

എഴുന്നേല്പിച്ചു നിര്‍ത്തി .

ക്ലാസ്‌ ലീഡര്‍ക്ക് പണി കിട്ടിയ വിഷയത്തില്‍ ക്ലാസ്‌ റൂം ഏതാണ്ട് 

നിയമസഭാ സമ്മേളനത്തില്‍ എന്ന പോലെ ബഹളത്തില്‍ മുങ്ങി .


കിട്ടിയ ചാന്‍സില്‍ ലവ് ലെറ്റര്‍ കൊണ്ട് റോക്കറ്റ്‌ 

ഉണ്ടാക്കി വിടാനുള്ള ശ്രമത്തിലായത്കൊണ്ട് ശാസ്ത്ര പഠനത്തില്‍ 

പണ്ടേ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ഞാനിതൊന്നും ശ്രദ്ധിച്ചില്ല .

. ഇന്ത്യ അന്ന് റോക്കറ്റ്‌ വിക്ഷേപണത്തില്‍ ഒരുപാട് പഴികള്‍ കേട്ട 

സമയം . നീതുവിനെ ലക്ഷ്യമാക്കി പറന്ന റോക്കറ്റ് ഒരു നിമിഷം എന്‍റെ 

കാല്‍ക്കുലേഷന്‍ തെറ്റിച്ചു .

ലക്‌ഷ്യം പിഴച്ചതിനാണോ കയ്യക്ഷരം ഇഷ്ട്ടാവാഞ്ഞിട്ടാണോ അതോ 

പൈങ്കിളി സാഹിത്യം പിടിക്കാഞ്ഞിട്ടാണോ എന്നറിയില്ല. അന്നാദ്യമായി 

കള്ളുംകുടം എന്നെ തല്ലി. 

ഒരു ശാസ്ത്രഞ്ജന്‍ അന്നവിടെ ആ ക്ലാസില്‍ മരിച്ചു വീണു ... 

ഇന്ന് ഇന്ത്യ ചൊവ്വയിലെക്കും ചന്ദ്രനിലെക്കും ഒക്കെ റോക്കറ്റ്‌ വിടുന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ വീണ്ടും ഓര്‍മ്മകള്‍ ഒമ്പതാം ക്ലാസിലേക്ക്‌ കടന്നു ചെല്ലും ..

കരളു കത്തിച്ച ഫയര്‍വാള്‍

നാല് കൊല്ലം മുന്‍പ്‌

ഫയര്‍ ആന്‍ഡ്‌ സേഫ്റ്റി പഠിച്ചാല്‍ എല്ലാം നടക്കുമെടാ എന്നതിന് എല്ലാം തെണ്ടി നടക്കുമെടാ എന്ന് കൂട്ടി ചേര്‍ത്തു വായിക്കാന്‍ തുടങ്ങിയ നാളുകള്‍ ..

ഒരു ജോലിക്കായി തെണ്ടിത്തിരിഞ്ഞു നടക്കുമ്പോഴാണ് ആദ്യമായി മാര്‍ക്കറ്റിംഗ് ഫീല്‍ഡിലേക്ക് ഒരു ഇന്‍റര്‍വ്യൂ ഒത്തുകിട്ടിയത് .

ഐ ടി സംബന്ധിയായ കമ്പനി ആയതുകൊണ്ട് മുന്‍പ്‌ പയറ്റിയ എം എസ് ആപ്പീസിന്റെയും ഹാര്‍ഡ്വെയര്‍ കോഴ്സ്‌ ന്‍റെയും ഗ്രാഫിക് ഡിസൈനിംഗ് ന്‍റെയും ഒക്കെ സപ്പ്രിട്ടിക്കറ്റുകള്‍ വാരിക്കൂട്ടി അങ്കത്തിന് പോകാന്‍ തിരുമാനിച്ചു .

 മാര്‍ക്കറ്റില്‍ പോയ ശീലമല്ലാതെ മാര്‍ക്കറ്റിംഗ് നെ കുറിച്ച് വല്യ പിടിയൊന്നുമില്ലാത്തത് കൊണ്ടാണ്  സ്ഥലത്തെ ആസ്ഥാന പണ്ഡിതനും സര്‍വോപരി കരിയര്‍ ഗുരുവുമായ സുഹൃത്തിനെ വിളിച്ചത്  .

എല്ലാരേം ഉപദേശിക്കുന്ന തിരക്കില്‍ ആയതുകൊണ്ട് മൂപ്പര്‍ക്ക്‌ ഇതുവരെ സ്വന്തം കരിയറിനെ കുറിച്ച് ചിന്തിക്കാനേ സമയമില്ലായിരുന്നു. ന്നാലും സകല ഇന്‍റര്‍വ്യൂ നും പോയിണ്ട് കക്ഷി .


"അളിയാ ഒരു കോള് ഒത്ത്ണ്ട്രാ .."

"എന്തൂട്രാ ?? പുത്യേ ലൈനാ ?"

"അല്ലടാ ഒരു ജോലി." 

"ആഹാ. എന്തൂട്ടാണ്ടാ സൂര്യന് തീ പിടിച്ചൂന്നും പറഞ്ഞോണ്ട്  വീട്ടിലെ ഒന്നര ഇഞ്ച്‌ ഓസും വലിച്ചു ഓടുന്ന പണിയാണോ ഡാ" 

(ഫയര്‍ ആന്‍ഡ്‌ സേഫ്റ്റി പഠിച്ചതില്‍ പിന്നെ ആകെ കിട്ടിയ ഗുണം ദാ ഇതാണ്. ജോലി എന്ന് പറഞ്ഞാ അപ്പൊ ഇമ്മാതിരി കൊനഷ്‌ട്ട് ഡയലോഗടിക്കും പുല്ലന്മാര്‍ .. എന്ത് ചെയ്യാനാ ഫ്രണ്ട്‌ ആയിപ്പോയില്ലേ. കൊണ്ട് പോയി കളയാന്‍ ഒക്കൂല്ലല്ലോ )

"അല്ലടാ .. ഗംബ്യൂട്ടര് കച്ചോടാ .. പണ്ടാരം എനിക്ക് ഈ മാര്‍ക്കറ്റിംഗ് ഒരു പിടീം ഇല്ല ഇഷ്ടാ.. ഇന്‍റര്‍വ്യൂനു  എന്തൂട്ടൊക്കെ ചോദിക്ക്യോ ആവോ .." 


" മ്മള് കൊറേ പയറ്റിയ ഫീല്‍ഡ.. ഒക്കെ ഞാന്‍ പറഞ്ഞു തരാ .. വാടാ മച്ചാ... ഞാന്‍ ടോക്ക്യോ സിറ്റിയില്‍ തന്നെയുണ്ട് .. 

(ഞെട്ടണ്ട ടോക്ക്യോ സിറ്റി എന്ന് പറഞ്ഞാ ഞങ്ങടെ തൊയക്കാവ് സെന്‍റര്‍ )


പാടൂര് സ്കൂളിലെ ജസ്ന  സ്കൂള്‍ വിട്ടു വരുന്ന നേരമായത് കൊണ്ട് കക്ഷി അവിടെ തന്നെ കാണും എന്ന് എനിക്ക് ഉറപ്പായിരുന്നു ..

അത് പറഞ്ഞപ്പോഴാ ഈ ഉപദേശംസ് ഒന്നും ഫ്രീ കിട്ടണത് അല്ല ട്ടാ .  പകരം എത്ര ലവ് ലെറ്റര്‍ എഴുതി കൊടുക്കണം ന്നോ .

 ഹിഹി. അവന്‍റെ ഗ്ലാമര്‍ കൂടീട്ടോ എന്‍റെ രചനാ വൈഭവം കൊണ്ടോ ഇതുവരെ ഒരു പെണ്ണും തെറി വിളിക്കാനല്ലാതെ അവന്‍റെ മുഖത്ത് നോക്കീട്ടില്ല .

"ആ ഞാന്‍ ഗ്രൗണ്ടില്‍ ണ്ടാവും. നിന്‍റെ ഒലിപ്പീര് കഴിഞ്ഞാ അങ്ങോട്ട്‌ വന്നാ മതി . "

വായിനോട്ടത്തില്‍ താല്പര്യമില്ലാത്തത് കൊണ്ടല്ല അവന്‍റെ ഒപ്പം നിന്നാ തല്ലു വരുന്ന വഴി അറിയാത്തത് കൊണ്ടാ ഞാന്‍ ഗ്രൗണ്ടില്‍ വെയ്റ്റിയത്  .

അങ്ങനെ കൃത്യ സമയത്ത് തന്നെ ഞാനവിടെ എത്തി. എങ്കിലും ജസ്നയുടെ ചോര കുടിച്ചു ചിറി തുടച്ചു അവന്‍ വരുമ്പോ സമയം നാലര കഴിഞ്ഞു .

പിന്നെ ഉപദേശംസ് ആരംഭിച്ചു


പ്രധാന ഉപദേശംസ് താഴെ
****************************

1. ഇളിചോണ്ട് ഇരിക്കണം . പണ്ട് അംഗന്‍വാടിയില്‍ കൊണ്ടാക്കുമ്പോ ഉണ്ടായിരുന്ന അതേ മോന്ത പിടുത്തവുമായി ഇരുന്നെക്കരുത് 

2. കുളിച്ചിട്ടു പോണം. അവിടെപോയിരുന്നു അവിടേം ഇവിടേം  ചൊറിയാന്‍ നില്‍ക്കരുത് ന്ന് ..

(ഊതാതെ ബാക്കി പറയടാ പുല്ലേ എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് ഞാന്‍ അടുത്ത ഉപദേശത്തിനു ചെവിയോര്‍ത്തു )

3. എന്ത് ചോദിച്ചാലും അറിയില്ല എന്ന് മാത്രം പറയരുത്. അറിയും എന്ന് തന്നെ പറയണം. 

4. പിന്നെ എന്തും വച്ചങ്ങു കാച്ചിയെക്കണം.

ങാ .. തല്‍ക്കാലം ഇത്രേം മതി .

"ഡാ പിന്നേ.. ജോലി കിട്ടിയാ വല്ല ഒഴിവിലും എന്നേം തിരുകി കയറ്റിയേക്കണം. 

ഒരു പാലമിട്ടാ അങ്ങോട്ടും ഇങ്ങോട്ടും വേണം. ഇടയ്ക്കു വെച്ച് ടോള്‍ ബൂത്ത്‌ തുടങ്ങരുത് ന്ന് .. മനസിലായാ ??"

ഉം. എന്നൊന്ന് അമര്‍ത്തിമൂളിക്കൊണ്ട് ഞാന്‍ സൈക്കിള്‍ ആഞ്ഞു ചവിട്ടി വീട്ടിലേക്ക്‌
*********************

രംഗം 2

ഇന്‍റര്‍വ്യൂ
_____________

കണ്ടാല്‍ മാന്യമാര്‍ എന്ന് തോന്നിപ്പിക്കുന്ന രണ്ടു പേര്‍ ഇരിക്കുന്നു .


വീട്ടു വിശേഷങ്ങള്‍ ഒക്കെ ചോദിച്ചു സപ്പ്രിട്ടിക്കറ്റുകള്‍ ഒക്കേം കണ്ടതിനു ശേഷം ഒരു അമിട്ട് ചോദ്യം

"ഫയര്‍ വാള്‍ എന്ന് കേട്ടിട്ടുണ്ടോ ?"

ങേ !! ഫയര്‍ ആന്‍ഡ്‌ സേഫ്റ്റി പഠിച്ചു പാസായ എന്നോട് ഫയര്‍ വാള്‍ അറിയുമോ ന്നാ  ??

ഓ പിന്നേ............
ഫയര്‍ വാള്‍ ന്നു പറഞ്ഞാ ഒരു പ്രത്യേകടൈപ്പ് ചുമരാ... അതായത് എങ്ങാനും ഈ കമ്പനി കത്തിപ്പോയാ മ്മടെ കാശ് , ഡോക്യുമെന്റ്സ് ഒക്കെ വെറും  ഫൂ ഫൂ ആയിപ്പോവാന്‍ പാടില്ലല്ലോ . അതോണ്ട് ഇമ്മാതിരി സാധനങ്ങളൊക്കെ എടുത്തു സൂക്ഷിക്കാന്‍ അങ്ങനത്തെ ചുമരോണ്ട് പണിത റൂം ഉപയോഗിക്കും. എന്തൂട്ട് തീ വന്നാലും അത് മാത്രം കത്തൂല്ല ..

എങ്ങനാ അതിന്‍റെ ടെക്നിക്‌ ന്നു വച്ചാ ഈ ചുമരിന്റെ ഉള്ളില് ....
...................
.............................
................................
.................................

അടുത്ത ചോദ്യത്തിന് കാത്തു നില്‍ക്കാതെ തന്നെ ഞാന്‍ ഒന്നരപ്പുറത്തില്‍ കവിയാതെ ഉപന്യസിച്ചു.


പരസ്പരം പുഞ്ചിരി പാസ്‌ ചെയ്തുകൊണ്ട് അവര്‍ പറഞ്ഞു മകനെ ഞങ്ങള്‍ കത്തയക്കാം .. ഇപ്പൊ പോക്കോ. ആ പുഞ്ചിരിയില്‍ അവരുടെ മനസ് പറയുന്നത്  ഞാന്‍ വായിച്ചു ..

 "വിനീതെ നീയീ കമ്പനിയുടെ അസറ്റാണെഡാ ... അസറ്റ്" 

പപ്പന്‍ പാസായ സന്തോഷത്തില്‍ നമ്മുടെ  ഉപദേശിക്കു ഒരു മില്‍ക്കിബാറും വാങ്ങിക്കൊടുത്ത് അവന്‍റെ ബാക്കി ഉപദേശത്തിനു ചെവികൊടുക്കാതെ ഞാന്‍ വീടെത്തി . ഉത്തരം എത്രത്തോളം ശരിയെന്നു അറിയാന്‍ ഗൂഗിള്‍ അമ്മാവനെ കൂട്ടുപിടിച്ച ഞാന്‍ തകര്‍ന്നു പോയി .

വിക്കി മോളുടെ വിവരണം കേട്ട് ഞാന്‍ വിക്കി വിക്കി കരഞ്ഞു




2013 മേയ് 12, ഞായറാഴ്‌ച

MOTHER'S DAY


ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ അവന്‍ വീണ്ടും അമ്മയുടെ അരികില്‍ വന്നിരുന്നു .... 

ആ  മുഖത്തേക്ക്‌ ദുഖത്തോടെ നോക്കി...

കട്ടിലില്‍ ഒന്നും മിണ്ടാതെ കിടക്കുകയാണ് അമ്മ... 

കണ്ണുകള്‍ക്ക്‌ ചുറ്റും കറുപ്പ് നിറം... മുഖം ചുളിവുകള്‍ വീണു തുടങ്ങിയിരിക്കുന്നു...

ആ പഴയ പ്രസരിപ്പാര്‍ന്ന മുഖം അമ്മക്ക് നഷ്ടമായിരിക്കുന്നു... 

ഒറ്റയ്ക്ക് ഒന്ന് നിവര്‍ന്നിരിക്കാന്‍ പോലുമാകാതെ കിടക്കാന്‍ തുടങ്ങിയിട്ട് വര്ഷം നാല് കഴിഞ്ഞു...

ഇനി ഞാന്‍ എന്ത് ചെയ്യും ??

സമയം സന്ധ്യയോടടുക്കുന്നു... 

അമ്മേ... ഞാന്‍ അറിയാന്‍ വൈകി പോയി.... 

നേരത്തെ അറിഞ്ഞിരുന്നെങ്കില്‍....,.... 

നമ്മുടെ ആ പഴയ ചിത്രം ... 

 സുന്ദരിയായ അമ്മയുടെ മടിയില്‍ ഇരിക്കുന്ന ഒന്നര വയസുകാരന്‍റെ ചിത്രം.. അതെങ്കിലും   തിരഞ്ഞു പിടിച്ചു ഞാന്‍ ഫേസ്‌ബുക്കില്‍ ഇട്ടേനെ ... 

ഇന്ന് മാതൃദിനമാണെന്ന് അറിയാന്‍ വൈകി പോയമ്മേ വൈകി പോയി ..

ഇതിപ്പോ നിങ്ങളുടെ ഈ കോലം.....

 ഒട്ടും പോരാ.... 

കാണുന്നവര്‍ കളിയാക്കും ... 

അവന്‍ തിരിഞ്ഞു നടന്നു.. 

ഫേസ്ബുക്ക് തുറക്കാന്‍ തിരക്കിട്ട് പോകുന്ന നേരം അമ്മയുടെ കണ്ണില്‍ നിന്നുതിര്‍ന്ന കണ്ണുനീര്‍ അവന്‍ കണ്ടില്ല... 

2013 മേയ് 4, ശനിയാഴ്‌ച

എസ് എം എസ്

ഇന്ന് കൃത്യം പതിനൊന്നു മണിക്ക് തന്നെ ആപ്പീസിലേക്ക് വണ്ടി കയറി... ആ നേരം ആയതുകൊണ്ടാകണം ബസില്‍ ഒട്ടും തിരക്കില്ലായിരുന്നു.... 

സീറ്റില്‍ ഇരുന്നതും കണ്ണുകള്‍ ബസ്‌ മുഴുവനായി ഒന്ന് സ്കാന്‍ ചെയ്തു ... 

ദാണ്ടെ ഒരു സുന്ദരി... 

പര്‍ദ്ദ അണിഞ്ഞ്,... കാലില്‍ സ്വര്‍ണ കൊലുസിട്ട് ... ലോങ്ങ്‌ സീറ്റില്‍ ഇരിക്കുന്നു... ഉദ്ദേശം ഒരു പതിനെട്ടു വയസു കാണും..

അവള്‍ എന്നെ തന്നെയല്ലേ നോക്കുന്നത് ???

പിന്നിലേക്ക് തിരിഞ്ഞു നോക്കി.. മറ്റാരെയും എന്നെക്കാള്‍ സുന്ദരന്മാരായി കാണുന്നില്ല


(ഇപ്പൊ നിങ്ങളുടെ മനസ്സില്‍ ഒരു ചോദ്യം വന്നു കാണും...
ഉത്തരം: ഞാന്‍ മുടിഞ്ഞ ഗ്ലാമരാ ... )...

അതെ.. എന്നെ തന്നെ....


ഇടയ്ക്കിടെ അവള്‍ നോക്കുന്നുണ്ട്...

ഇനി ഫ്രണ്ട്സ്‌ സിനിമയിലെ പോലെ പെങ്ങളുടെ കൂട്ടുകാരി എങ്ങാനും ആണോ ???

ഏയ്‌... ,.. അല്ല.. ഒട്ടും പരിചയമില്ല....

വിശന്നു പോരിഞ്ഞിരിക്കുന്ന നേരത്ത് ചൂട് കോഴി ബിരിയാണി കിട്ടിയ സന്തോഷം..

ഞാനും നോക്കും അവളും നോക്കും.. അവള്‍ നോക്കും ഞാനും നോക്കും...

അങ്ങനെ പോയി പോയി മനസ് പയ്യന്നൂര്‍ കോളേജിന്റെ വരാന്തയിലെ കാറ്റ് വരെ എത്തിയതായിരുന്നു...


പക്ഷെ കാറ്റിനു ശക്തന്‍ സ്ടാന്‍ഡിലെ കൂതറ മണമായിരുന്നു എന്ന് തിരിച്ചറിഞ്ഞ നേരം
ഞാന്‍ എണീറ്റു... അവളും...

കണ്ണുകള്‍ പരസ്പരം കഥ പറഞ്ഞു കൊണ്ടേയിരുന്നു...

പെട്ടെന്നായിരുന്നു അത് സംഭവിച്ചത്... സന്തൂര്‍ സോപ്പിന്റെ പരസ്യം പോലെ പുറകില്‍ നിന്നും ഒരു കൂറ ചെക്കന്‍റെ ശബ്ദം... " ഉമ്മാ..................... "

അങ്ങനെ ഒരു മൊതല് പുറകില്‍ ഉണ്ടായിരുന്നത് ഞാന്‍ അപ്പോഴാണ്‌ ശ്രദ്ധിക്കുന്നത്. ആ നോട്ടം അവസാനിക്കുന്നത് ആ ചെക്കനിലെക്കാണെന്നറിഞ്ഞപ്പോള്‍...,.....

എന്‍റെ കണ്ണുകളില്‍ നിന്നും ഞാനയച്ച അനുരാഗത്തിന്റെ മെസേജുകള്‍ "സോറി മച്ചാ സെന്റിംഗ് ഫെയില്‍ട്" എന്നഅറിയിച്ചു കൊണ്ട് തിരികെ വന്നു ..

2012 സെപ്റ്റംബർ 1, ശനിയാഴ്‌ച

പ്രണയിനി


പതിവിലും നേരത്തെയാണ് അവളുടെ ഫോണ്‍ വന്നത്...

"എന്താ നിന്‍റെ ശബ്ദം വല്ലാതിരിക്കുന്നല്ലോ മോളെ..."

"വിനൂ.. ഒന്നുമില്ലടാ..........  എന്തെങ്കിലും പറയു നീ.."

"അല്ല.. നിനക്ക് എന്തോ പറ്റിയിട്ടുണ്ട്... നിന്‍റെ മനസ് എനിക്കറിയാം... പറയൂ.."

ഒരു ചെറിയ മൌനം പിന്നെ മറുപടിയും  "സത്യമാ വിനൂ...

എന്‍റെ കല്യാണം ഉറപ്പിച്ചു.. അതും എന്നോട് ഒരു വാക്ക് പോലും ചോദിക്കാതെ ഒരു ഗള്‍ഫുകാരനുമായി... അവര്‍ ഇന്ന് കുറച്ചു പേര്‍ കാണാന്‍ വരുന്നുണ്ട്.. ഞാനിനി എന്തു ചെയ്യും വിനൂ?? നീ പറയു... "

ഗദ്ഗദത്തോടെ മുറിഞ്ഞ വാക്കുകളില്‍ അവള്‍ പറഞ്ഞൊപ്പിച്ചു..

"ഞാന്‍.............,..........."

 എന്ത് പറയണം എന്നറിയാതെ ഒരു നിമിഷം... അവള്‍ക്കും പിന്നെ ഒന്നും പറയാന്‍ കഴിയുന്നില്ലായിരുന്നു... 

"മോളെ ഞാന്‍ വിളിക്കാം" 

മെല്ലെ ഫോണ്‍ മേശമേല്‍ വച്ചിട്ട് ഞാന്‍ നടന്നു... പൂമുഖവും ഡൈനിംഗ് ഹാളും പിന്നിട്ടു പതിയെ ...................... അടുക്കളയിലേക്ക്.......... 

അവിടെ അവളുടെ  എരിയുന്ന ഹൃദയം പോലെ ചീന ചട്ടിയില്‍ പൊരിയുന്ന കരിമീന്‍.,.. 

മനസറിയാതെ നാവു യാന്ത്രികമായി മൊഴിഞ്ഞു .....

"അമ്മേ...... വിശക്കുന്നു... ഇത്തിരി ചോറ്............."


******************************
വ്യത്യസ്ത പ്രശ്നങ്ങള്‍............,......... ഒരേയൊരു വികാരം.........

BY
വിനീത് തൊയക്കാവ് 

2012 ജൂലൈ 13, വെള്ളിയാഴ്‌ച

തനിയാവര്‍ത്തനം

മാനം മുട്ടി നില്‍ക്കുന്ന മൊട്ടക്കുന്നുകളുടെ താഴ്വാരത്തില്‍ ഉറച്ച ചെമ്മണ്ണിലൂടെ അവന്‍നടക്കുകയാണ്. നുകമെന്ന ജീവിത ഭാരം കഴുത്തിലേറ്റിയിട്ടു ഇന്നേക്ക് വര്ഷം ആറു തികയുന്നു.

എന്നും ഒരേ ഭാരം..
പിന്നില്‍ ഉഴുതുമറിയുന്ന മണ്‍തരികളില്‍ നാളെ സ്വര്‍ണം വിളഞ്ഞാലും തനിക്ക്

കിട്ടുന്നത് ഒത്തിരി 
തല്ലും ഇത്തിരി തലോടലും മാത്രം. ഒന്നുറക്കെ കരയാന്‍ പോലും കഴിയാത്ത

വിധം വായ്‌ 
മൂടിക്കെട്ടിയിരിക്കുന്ന വല ക്കണ്ണകളില്‍ കണ്ണീരുപ്പു പറ്റിപ്പിടിച്ചിരിക്കുന്നു. പുറത്തുചാട്ടയടിപ്പാടുകളില്‍ പഴുപ്പേരുന്നു. പഴയ പാടുകള്‍ മായും മുന്‍പേ പുതിയത് തെളിഞ്ഞിരിക്കും.

എന്നും ഒരേ വേദന. മനസ് മരവിച്ചു പോയെങ്കിലും ശരീരം ഇന്നും വേദനയെ തിരിച്ചറിയുന്നു. അതും
മരവിച്ചിരുന്നെങ്കില്‍ എന്നിടക്ക് ചിന്തിക്കും. ആവര്‍ത്തന വിരസമായ ജീവിതം.ഒരിക്കല്‍ ഒരുനാള്‍ഈ കാലുകളും ബന്ധിക്കപ്പെടും. പിന്നെ, കഴുത്തിലെ നുകപ്പാടിന്റെ സ്ഥാനത്ത് രക്തം ചിന്തും. തന്‍റെശവവും അവര്‍ വില്‍ക്കും.

പണം, അതിനും വലുതല്ല അവര്‍ക്കൊന്നും. മനുഷ്യന്‍ എന്ന വാക്കിന്‍റെ
അര്‍ത്ഥം സ്വാര്‍ത്ഥന്‍ എന്നാണോ??? ആയിരിക്കാം.എന്തായാലും ഒരു മാറ്റം അനിവാര്യം തന്നെ.നാവിനെ പോലും ചലിക്കാന്‍ അനുവദിക്കാതെ ബന്ധനസ്ഥനാക്കിയ മുഖാവരണം ആദ്യംപൊട്ടിച്ചെറിയണം. പിന്നെ ഞാനെന്ന ജന്മം ചുമലിലേറ്റിയ സകല ഭാരങ്ങളും. സര്വസ്വതന്ത്രനായ്ഓടണം. അങ്ങ് ദൂരെ മോട്ടക്കുന്നുകള്‍ക്കപ്പുറാം  ശാന്തമായൊഴുകുന്ന നദിക്കക്കരെ കടക്കണം,.അവിടെ പച്ചപ്പ് നിറഞ്ഞ പുല്‍മേടുകളില്‍ വിഹല ചിന്തകളെതുമില്ലാതെ  മേഞ്ഞു നടക്കണം.

പുറത്തു വീണ്ടും ചാട്ടയടിപ്പാടുകള്‍ തെളിയുന്നു.

ഹൂ... സ്വപ്‌നങ്ങള്‍ ഇന്നും തല്ലു കൊള്ളിച്ചു. ഇനി
മുതല്‍ ദിവസവും ഈ സ്വപ്നം കാണല്‍ നിര്‍ത്തണം.

എന്നും കാണുന്നത് ഒരേ സ്വപ്‌നങ്ങള്‍....,..
ആവര്‍ത്തന വിരസത.